മലപ്പുറം: മുസ്‍ലീംലീഗിനെ ഒതുക്കാന്‍ തീവ്രസംഘടനകളെ കൂട്ടു പിടിച്ച സിപിഎം നേതൃത്വമാണിപ്പോള്‍ ലീഗുമായി പോപ്പുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. എസ്ഡിപിഐയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു മുസ്ലീംലീഗാണ്. ലീഗിനെതിരെ തീവ്രനിലപാടുളളവരെ ഒരേ വേദിയില്‍ എത്തിച്ചത് സിപിഎം ആണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആര്‍എസ്എസിന് പകരം ഐഎസ്എസ് എന്ന് മുദ്രാവാക്യം വിളിച്ചവരെ ഒപ്പം ചേര്‍ത്തു നിര്‍ത്തി രാഷ്ട്രീയ ഐക്യമുണ്ടാക്കിയവരാണ് തീവ്രസ്വഭാവമുളള സംഘടനകളുടെ വളർച്ചയ്ക്ക് വളം നല്‍കി ഒപ്പം നിന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംരക്ഷകര്‍ മുസ്‍ലീംലീഗാണെന്ന എംവി ജയരാജന്‍റെ പ്രസ്താവനയോടാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. മുസ്‍ലീംലീഗിനെ ഇല്ലാതാക്കാമെന്ന് സ്വപ്നം കണ്ട് ഒട്ടേറെ തിരഞ്ഞെടുപ്പുകളില്‍ ഈ സംഘടനകളുടെ സഹായം ആവശ്യമുളളപ്പോള്‍ സ്വീകരിക്കുകയും തിരിച്ചു സഹായിക്കുകയും ചെയ്തത് സിപിഎമ്മും ഇടതുപാര്‍ട്ടികളുമാണ്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ പിന്തുണയോടെ ഇടതുപക്ഷം ഭരണം നടത്തുന്ന തദ്ദേശസ്ഥാപനങ്ങളുണ്ട്. രാഷ്ട്രീയമായി ലീഗ് ഏറ്റവും ക്ഷീണിച്ച ഘട്ടങ്ങളില്‍ പോലും തീവ്രസ്വഭാവമുളള സംഘടനകളുടെ സഹായം സ്വീകരിച്ചിട്ടില്ല. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ഇന്നു മുതല്‍ നടത്തുന്ന ഗള്‍ഫ് പര്യടനം തീവ്ര സ്വഭാവമുളള സംഘടനകള്‍ക്കെതിരെയുളള ക്യാംപയിന്‍ ആയിരിക്കുമെന്നും പികെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.





























