പാലക്കാട് : ട്രിബ്യൂണല്‍ ബില്‍ നടപ്പാക്കി ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരത്തിലേക്ക് പ്ലാച്ചിമട സമരസമിതി. ഓഗസ്ത് 15 മുതല്‍ അനിശ്ചിതകാല സത്യഗ്രഹത്തിന് തുടക്കമാകും. നഷ്ടപരിഹാരം നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് മൂന്നു വര്‍ഷമായിട്ടും പാലിക്കപ്പെട്ടില്ലെന്ന് സമരസമിതി പറയുന്നു. പ്ലാച്ചിമട കൊക്കോ കോള വിരുദ്ധ സമരത്തിന്റെ ഇരുപതാം വാര്‍ഷികം 2 മാസം മുമ്പായിരുന്നു നടന്നത്. ഒരിടവേളക്ക് ശേഷം പ്ലാച്ചിമട വീണ്ടും സമര രംഗത്തേക്കെത്തുകയാണ്. കുടിവെളളവും ജീവിതോപാധികളും ഇല്ലാതാക്കിയ കമ്പനിക്കെതിരെ, നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പ്രക്ഷോഭം കടുപ്പിക്കുന്നത്.
പ്ലാച്ചിമടക്കാരുടെ കുടിവെളളം മുട്ടിച്ചത് കൊക്കക്കോള കമ്പനിയെന്ന് 2009ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി കണ്ടെത്തിയിരുന്നു. ഇപ്പോഴും കുടിവെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കിണറുകളിലെ വെള്ളം ഇപ്പോഴും മാലിന്യം നിറഞാണ് നില്‍ക്കുന്നത്. അത് കുളിക്കാനോ പാത്ര കഴുകാനോ പോലും എടുക്കാനാകില്ല. മൂന്നര കിലോമീറ്ററിലേറെ നടന്ന് പോയി വേണം കുടിവെള്ളം ശേഖരിക്കാന്‍. അതും തലച്ചുമടായി കൊണ്ടുവരണം. എല്ലാ ദിവസവും ഇതു തന്നെയാണ് അവസ്ഥ.
പ്രശ്നങ്ങള്‍ കണ്ടെത്തിയ സമിതി പ്രദേശവസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയില്‍ നിന്നും ഈടാക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2011ല്‍ നിയമസഭ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയും ചെയ്തു. എന്നാല്‍ വ്യക്തതക്കുറവിന്റെ പേരില്‍ ബില്ല് മടക്കി. ഇതിന്‍മേല്‍ വ്യക്തത വരുത്താന്‍ ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തതിലാണ് പ്രതിഷേധത്തിന് കാരണമാവുന്നത്. കൊക്കോ കോള കമ്പനിയെ തുരത്താന്‍ നടത്തിയ സമരത്തേക്കാള്‍ ശക്തമായ പ്രക്ഷോഭമാണ് നാട്ടുകാര്‍ നഷ്ട്ടപരിഹാരം നല്‍കാന്‍ നടപടിയെടുക്കാത്ത സര്‍ക്കാരിനെതിരെ വിഭാവനം ചെയ്യുന്നത്. ഒരു ചര്‍ച്ചയ്ക്കും ഇനി തയാറല്ലെന്നും സമര സമിതി പറയുന്നു.