തിരുവനന്തപുരം : സ്വപ്നയെ പ്രതിരോധിക്കാന്‍ കുന്നപ്പിള്ളിയെ വെച്ച് കളിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പീഡനക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നതിന് പിന്നില്‍ ഈ ആലോചനയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
കുന്നപ്പിള്ളിയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ച് ചര്‍ച്ചകള്‍ വഴി മാറ്റാനുള്ള തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക. എംഎല്‍എയ്‌ക്കെതിരെ തെളിവുകളുണ്ടെന്നും കീഴ്‌ക്കോടതി ഇത് പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ അറിയിക്കാനാണ് നീക്കം. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും അതില്ലെന്നു വരുത്തി ഹൈക്കോടതിയെ സമീപിക്കാനുള്ള പദ്ധതി അന്വേഷണ സംഘം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ചചെയ്തു.
എല്‍ദോസിനെയും പേഴ്‌സനല്‍ അസിസ്റ്റന്‍റ് ഡാമി പോള്‍, ഡ്രൈവര്‍ അഭിജിത് എന്നിവരെയും ചോദ്യംചെയ്തു. മൊബൈല്‍ ഫോണ്‍ കൈമാറിയെങ്കിലും എസി അതു കൈപ്പറ്റിയില്ല. ഇപ്പോള്‍ വേണ്ട എന്നായിരുന്നു മറുപടി. എന്നാല്‍, പാസ്‌പോര്‍ട്ട് നെയ്യാറ്റിന്‍കര കോടതിയില്‍ എല്‍ദോസിന്‍റെ അഭിഭാഷകന്‍ കുറ്റിയാണി സുധീര്‍ ഹാജരാക്കി. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തു. അപ്പോഴും മൊബൈല്‍ ഫോണ്‍ കൈപ്പറ്റാന്‍ പോലീസ് തയാറായില്ല.
അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നു സെഷന്‍സ് കോടതി ഉത്തരവുള്ളതിനാല്‍ ജാമ്യക്കാരെ ഹാജരാക്കാമെന്നു പറഞ്ഞു. സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയാല്‍ എല്‍ദോസിനെ അറസ്റ്റ് ചെയ്യാനാണ് ആലോചന. അതിനാലാണ് 2 ദിവസം മുഴുവന്‍ ചോദ്യം ചെയ്തിട്ടും സെഷന്‍സ് കോടതി വ്യവസ്ഥ പ്രകാരം അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടാത്തത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് വാര്‍ത്തയില്‍ നിറയുന്ന വസ്തുത. 11 നിബന്ധനകളോടെയാണ് അഡീഷനല്‍ സെഷന്‍സ് കോടതി എല്‍ദോസിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.































