ഹരിപ്പാട്: ഈവർഷം ഇതേവരെ 3,80,730 കുട്ടികൾ പ്ലസ് വൺ പ്രവേശനം നേടി. പ്രവേശനം പൂർത്തിയാകുന്ന ഘട്ടത്തിൽ 62,046 സീറ്റ് മിച്ചം. ഇതിൽ 29,069 സീറ്റ് ഏകജാലകം വഴിയുള്ള പൊതു മെറിറ്റിലാണ്. അൺഎയ്ഡഡ് വിഭാഗത്തിൽ 32,602 സീറ്റും എസ്‌സി, എസ്ടി വകുപ്പുകളുടെ മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കൻഡറി സ്കൂളുകളിൽ (എംആർഎസ്) 375 സീറ്റും ബാക്കിയാണ്. ഒരു സപ്ലിമെന്ററി അലോട്‌മെന്റ് മാത്രമാണു ബാക്കി. ഇതിൽ പരിഗണിക്കുക മെറിറ്റിൽ മിച്ചമുള്ള സീറ്റുകളാണ്. എന്നാൽ, ഇതുവരെ 2,500-ൽ താഴെ അപേക്ഷമാത്രമാണു ലഭിച്ചത്. വെള്ളിയാഴ്ച വൈകിട്ടുവരെ അപേക്ഷ സ്വീകരിക്കും. പരമാവധി 3,000 അപേക്ഷ മാത്രമാണ് പ്രതീക്ഷിക്കുന്നത്.
ഐടിഐ, വിഎച്ച്എസ്ഇ കോഴ്‌സുകളിൽ ചേർന്നവരാണ് ഇവരിൽ ഭൂരിപക്ഷവും. അതിനാൽ 1,000-ൽ താഴെ കുട്ടികൾ മാത്രമായിരിക്കും അലോട്‌മെന്റ് ലഭിച്ചാലും ചേരുക. ഫലത്തിൽ, പ്രവേശനം പൂർത്തിയാകുമ്പോൾ 60,000-ൽ അധികം സീറ്റ് മിച്ചമാകും. പ്രവേശനം പൂർത്തിയാകുമ്പോൾ 65,000 സീറ്റ് വരെ ബാക്കിയാകുമെന്ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മെറിറ്റിൽ സീറ്റു തികയില്ലെന്ന് വിമർശനമുയർന്ന മലപ്പുറം ജില്ലയിൽ മെറിറ്റിൽ 2,076 സീറ്റ് മിച്ചമുണ്ട്. അൺ എയ്ഡഡ് വിഭാഗത്തിൽ 7,203 സീറ്റും ഒഴിവാണ്. മലപ്പുറത്ത് ആകെ മിച്ചമുള്ളത് 9,289 സീറ്റ്. ഇവിടെ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനായി ബുധനാഴ്ച വൈകിട്ടുവരെ ലഭിച്ചത് 804 അപേക്ഷ മാത്രം.






























