ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും. യു.എൻ പൊതുസഭയിൽ പാകിസ്ഥാന് മറുപടി നൽകാനൊരുങ്ങി ഇന്ത്യ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയ്ക്കാൻ ഇന്ത്യ ഇന്ന് മറുപടി നൽകുന്നത്. ജമ്മുകശ്മീർ വിഷയം ഇമ്രാൻ ഖാൻ യു.എൻ പൊതുസഭയിൽ ഉന്നയിച്ച സാഹചര്യത്തിലാണ് തീരുമാനം. യു.എന്നിൽ മറുപടിക്കുള്ള അവകാശം വിനിയോഗിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യു.എന്നിനെ അഭിസംബോധന ചെയ്തത്. വിർച്വലായി നടന്ന യോഗത്തിൽ ഇന്ത്യയെ ഉന്നമിട്ടായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗം. അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയിലും ക്വാഡ് ഉച്ചകോടിയിലും ഇന്ത്യയും അമേരിക്കയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. അഫ്ഗാൻ സാഹചര്യത്തിൽ ഇരു രാജ്യങ്ങൾക്കും ഒരേ നിലപാടാണെന്ന് വ്യക്തമാകുന്നതായിരുന്നു പ്രതികരണം. അഫ്ഗാനിസ്ഥാൻ ഭീകരതാവളമാക്കരുതെന്ന നിർദ്ദേശം ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.
ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. കൊവിഡ് വ്യാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിലും ബൈഡൻ ഭരണകൂടം സ്വീകരിച്ച നടപടികളെ നരേന്ദ്രമോദി പ്രകീർത്തിച്ചു. ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തണം. പരസ്പരവിശ്വാസം വളർത്താൻ മഹാത്മാഗാന്ധിയുടെ ആദർശം പ്രേരണയായെന്നും മോദി പറഞ്ഞു.