ന്യൂഡൽഹി: ആഗോളതലത്തിലെ മികച്ച സർവകലാശാലകളുടെ ക്യുഎസ് ലോക റാങ്കിങ്ങിൽ ഇന്ത്യയിലെ 54 സർവകലാശാലകൾ. യുഎസും (192) യുകെയും (90) ചൈനയും (72) കഴിഞ്ഞാൽ കൂടുതൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രാതിനിധ്യം ഇന്ത്യക്കാണ്. ഐഐടികളാണ് ഇന്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മുന്നിലുള്ളത്. ലോകത്തെ മികച്ച 1501 സർവകലാശാലകളുടെ പട്ടികയാണ് ക്യുഎസ് പുറത്തിറക്കിയത്. ആഗോള റാങ്കിങ്ങിലെ നേട്ടത്തിന് ഇന്ത്യൻ സർവകലാശാലകളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാനും അഭിനന്ദിച്ചു. ലണ്ടൻ ആസ്ഥാനമായ ക്യുഎസ് ഉന്നത വിദ്യാഭ്യാസ വിശകലന സംഘടനയാണ് റാങ്കിങ് തയ്യാറാക്കുന്നത്.
ആഗോളതലത്തിലെ ആദ്യ 500 സർവകലാശാലകളിൽ 10 ഇന്ത്യൻ സ്ഥാപനങ്ങളേയുള്ളൂ. ഇതിൽ ആദ്യ നൂറിൽ ഇന്ത്യൻ സ്ഥാപനങ്ങളില്ല. ആദ്യ 200-ൽ ഡൽഹി (123), ബോംബെ (129), മദ്രാസ് (180) ഐഐടികളുണ്ട്. വിവിധ ഐഐടികൾക്കുപുറമേ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (219), ഡൽഹി സർവകലാശാല (328), ചെന്നൈയിലെ അണ്ണാ സർവകലാശാല (465) എന്നീ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും ആദ്യത്തെ 500 സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെട്ടു. 1001-1200 റാങ്കിൽ കേരളത്തിലെ അമൃത വിശ്വവിദ്യാപീഠം ഇടംപിടിച്ചിട്ടുണ്ട്.





























