ന്യൂഡൽഹി : വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം മറികടക്കാൻ അനുനയ കാർഡിറക്കാൻ കേന്ദ്ര സർക്കാർ. സെൻസസ് അനുസരിച്ചുള്ള മണ്ഡല പുനർനിർണ്ണയമെന്ന പ്രധാന വെല്ലുവിളി മറികടക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ഇതിന്‍റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ കൂട്ടിയുള്ള അനുനയമാണ് സർക്കാർ പരിഗണിക്കുന്നത്. സംസ്ഥാനങ്ങൾക്കെല്ലാം 50 ശതമാനം സീറ്റ് കൂട്ടാമെന്ന ഉറപ്പ് സർക്കാർ ലോക്സഭയിൽ നൽകിയേക്കുമെന്നാണ് വിവരം. നിലവിലെ ബില്ലിൽ ഇതുണ്ടായിരുന്നല്ല. ബില്ലിൽ ഇക്കാര്യം ഉൾപ്പെടുത്തിയാൽ മാത്രം പ്രതിപക്ഷം പരിഗണിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
സെൻസസ് മാത്രം മാനദണ്ഡമാക്കിയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ തോതിൽ സീറ്റ് കൂടുകയും മറ്റിടങ്ങളിൽ കാര്യമായ വർധനവുണ്ടാകില്ലെന്നതുമാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന വിമർശനം. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാർട്ടികളും ഇതിനകം തന്നെ മണ്ഡല പുനർനിർണയ നീക്കത്തിനോട് വലിയ എതിർപ്പ് ഉയർത്തിക്കഴിഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ഇന്ന് ചേർന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലും മണ്ഡല പുനർനിർണയ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ചിട്ടുണ്ട്.






























