തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര്. പദ്ധതിക്കെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിൻമേലുള്ള ചർച്ചയാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. പിഎം ശ്രീ ആർഎസ്എസിന്റെ ‘പെറ്റ് പ്രോജക്ട്’ ആണെന്നും ഷംസുദ്ധീൻ ഇതിന്റെ അംബാസഡർ ആകുകയാണെന്നും സിപിഐ നേതാവ് പി. പ്രസാദ് ആരോപിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഇരുട്ടിന്റെ മറവിൽ ഒപ്പിട്ട കരാറിന്റെ ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷം ഇപ്പോൾ ബഹളമുണ്ടാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ തിരിച്ചടിച്ചു. ഭരണപക്ഷത്തിന്റെ കനത്ത ബഹളത്തിനിടെയാണ് പി.പ്രസാദ് പ്രതിപക്ഷ ആരോപണങ്ങൾ സഭയിൽ ഉന്നയിച്ചത്. ‘എത്ര ബഹളം വെച്ചാലും പറയാനുള്ളത് ഞാൻ പറയും. ദേശീയ വിദ്യാഭ്യാസ നയം തങ്ങളുടെ ആശയമാണെന്ന് ആർഎസ്എസ് തന്നെ വ്യക്തമാക്കിയതാണ്. ഇത് ആർഎസ്എസിന്റെ ‘പെറ്റ് പ്രോജക്ട്’ ആണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഈ പദ്ധതി നടപ്പാക്കില്ലെന്ന് വ്യക്തമായി പറയാൻ ലീഗ് നേതാവായ ഷംസുദ്ദീന് കഴിയാത്തത് എന്തുകൊണ്ടാണ്?’, പ്രസാദ് ചോദിച്ചു.
കഴിഞ്ഞ സർക്കാർ ഫണ്ട് ലഭ്യമാക്കാൻ വേണ്ടി മാത്രം നടപടികൾ എടുക്കുകയും പിന്നീട് മരവിപ്പിക്കുകയും ചെയ്ത പദ്ധതിയാണിത്. ഇടതുപക്ഷത്തിൽ ആരും ആർഎസ്എസിനെ അനുകൂലിക്കാൻ പോയിട്ടില്ല. 2026 മേയ് എട്ടിന് നൽകിയ കത്തിൽ പദ്ധതി കേരളത്തിൽ നടപ്പാക്കിയിട്ടില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. ധാരണാപത്രത്തിന് നിയമപ്രാബല്യമില്ലെന്നിരിക്കെ, പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് സർക്കാർ പറയുന്നത് ഏത് അർത്ഥത്തിലാണ്? ഒപ്പിട്ടിരിക്കുന്നു എന്ന് പറഞ്ഞ് ആരുടെ അംബാസഡർ ആകാനാണ് നിങ്ങൾ ശ്രമിക്കുന്നത് എന്നും പി.പ്രസാദ് പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസിലെ കാര്യങ്ങൾ പൂർണമായും വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എൻ.ഷംസുദ്ദീന്റെ മറുപടി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് ചെയ്തതെന്നും, പുതിയ സർക്കാർ ഇതിൽ യാതൊരു തുടർനടപടികളും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. ‘പദ്ധതി നടപ്പാക്കാൻ സന്നദ്ധമാണെന്ന് കാണിച്ച് 2024 മാർച്ച് 30ന് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് ഉറപ്പ് പത്രം നൽകി. തുടർന്ന് പദ്ധതി പരിശോധിക്കാൻ നിയോഗിച്ച കമ്മിറ്റി 2024 ജൂലൈ 17ന് സമർപ്പിച്ച ശിപാർശയിൽ ഒപ്പിടാമെന്ന് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ 2025 ഒക്ടോബർ 16ന് ഇരുട്ടിന്റെ മറവിൽ കഴിഞ്ഞ സർക്കാരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ബഹളം സ്വന്തം ജാള്യത മറയ്ക്കാനാണ്’, ഷംസുദ്ദീൻ പറഞ്ഞു.
കരാറിൽ നിന്ന് പിന്മാറാനുള്ള മുഴുവൻ സ്വാതന്ത്ര്യവും കേന്ദ്ര സർക്കാരിന് തീറെഴുതി നൽകുന്ന വ്യവസ്ഥകളാണ് കഴിഞ്ഞ സർക്കാർ വെച്ചത്. അതുകൊണ്ടാണ് ഇന്ന് ഈ പ്രതിസന്ധിയുണ്ടായതെന്നും കരാർ റദ്ദാക്കാൻ കേന്ദ്രത്തിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം ശ്രീക്ക് വേണ്ടി കേന്ദ്രത്തോട് ഫൈറ്റ് ചെയ്തവരാണ് കഴിഞ്ഞ സർക്കാർ. നിങ്ങൾ ചെയ്തതുപോലെ നിഗൂഢമായ ഒരു പ്രവർത്തനവും യുഡിഎഫ് സർക്കാർ നടത്തിയിട്ടില്ല. പദ്ധതിയിലെ ആശങ്കകൾ ചർച്ച ചെയ്യാനാണ് ഇപ്പോൾ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ഹിന്ദുത്വ അജണ്ടകളോടുള്ള കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാട് സുവ്യക്തമാണെന്നും അതിൽ ഒരു മാറ്റവും വരുത്തില്ലെന്നും ഷംസുദ്ദീൻ പറഞ്ഞു.





























