ന്യൂഡൽഹി: വൈദ്യുതി ചെലവ് കുറയ്ക്കാൻ വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കാൻ ഒരുങ്ങുന്നവർക്ക് വൻ ഇളവുമായി ഡൽഹി സർക്കാർ. പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി സോളാർ പാനൽ ലഭ്യമാക്കുന്ന പദ്ധതിക്കാണ് സർക്കാർ രൂപം നൽകുന്നത്. 2027 മാർച്ചിനകം 2.3 ലക്ഷം വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുകയാണ് ലക്ഷ്യം.
കേന്ദ്ര സർക്കാരിന്റെ പിഎം സൂര്യ ഘർ പദ്ധതിക്ക് കീഴിലാണ് സോളാർ സംവിധാനങ്ങൾക്ക് സബ്സിഡി ലഭിക്കുന്നത്. ഒരു കിലോവാട്ട് ശേഷിയുള്ള സോളാർ സിസ്റ്റത്തിന് പരമാവധി 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയുമാണ് സബ്സിഡി ലഭിക്കുക. പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി 2027 മാർച്ച് 31 വരെയാണ്.
എന്നാൽ പിഎം സൂര്യ ഘർ പദ്ധതിയിൽ ഡൽഹിയുടെ പങ്കാളിത്തം കുറവായ സാഹചര്യത്തിലാണ് കൂടുതൽ കുടുംബങ്ങളെ പദ്ധതിയിലേക്ക് എത്തിക്കാൻ സംസ്ഥാന സർക്കാർ അധിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. 2.3 ലക്ഷം വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിലൂടെ ഏകദേശം 500 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷി കൈവരിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 2027 മാർച്ചിനകം 2.27 ലക്ഷം വീടുകളിൽ സോളാർ പാനൽ സ്ഥാപിച്ച് 500 മെഗാവാട്ട് ഉൽപാദനശേഷി കൈവരിക്കുകയാണ് ഡൽഹി സർക്കാരിന്റെ ലക്ഷ്യം.
































