ചെന്നൈ : പി.എം.കെ യുടെ കാരയ്ക്കൽ ജില്ലാ സെക്രട്ടറി കെ.ദേവമണിയെ അജ്ഞാത സംഘം വെട്ടിക്കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാഷ്ട്രീയവൈരാഗ്യം കൊലയിലേക്ക് നയിച്ചുവെന്നാണ് പോലീസ് പറയുന്നത്. തിരുനല്ലാറിലെ വീടിനുസമീപം രാത്രിയാണ് കൊലപാതകം നടന്നത്. തിരുനല്ലാർ സൂരക്കുടി കവലയ്ക്കടുത്ത് കുടുംബസമേതം താമസിക്കുകയായിരുന്നു ദേവമണി. വെള്ളിയാഴ്ച രാത്രി പാർട്ടി ഓഫീസിൽനിന്ന് സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്നു. അജ്ഞാതരായ ഒരുസംഘം ആളുകൾ ഇവരെ പിന്തുടർന്നു.
വീട്ടിനടുത്തെത്തിയപ്പോൾ ദേവമണിയെ തടഞ്ഞുനിർത്തി തലയിലും കൈകളിലും ദേഹത്തും വടിവാൾകൊണ്ട് വെട്ടിയിട്ടശേഷം അക്രമികൾ സ്ഥലംവിട്ടു. ബന്ധുക്കളും പരിസരവാസികളും ഉടൻതന്നെ കാരയ്ക്കൽ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 25 വർഷമായി രാഷ്ട്രീയത്തിൽ സജീവമായ ദേവമണി 2012 ലാണ് പി.എം.കെ കാരയ്ക്കൽ ജില്ലാ സെക്രട്ടറിയാവുന്നത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുനല്ലാർ മണ്ഡലത്തിൽ പി.എം.കെ ടിക്കറ്റിൽ മത്സരിച്ചിരുന്നു. അന്നുസമർപ്പിച്ച സത്യവാങ്മൂലത്തിൽ ദേവമണി 60 കേസുകളിൽ പ്രതിയാണെന്ന് സൂചിപ്പിച്ചിരുന്നു.
പട്ടാളി ഉഴവർ പെരിയകം എന്ന കർഷകകൂട്ടായ്മയുടെ ജില്ലാ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. സംഭവത്തിൽ തിരുനല്ലാർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദേവമണിയുടെ ബന്ധുക്കളും പി.എം.കെ പ്രവർത്തകരും ശനിയാഴ്ച രാവിലെ കാരയ്ക്കൽ സർക്കാർ ജനറൽ ആശുപത്രിക്കുസമീപം പ്രതിഷേധയോഗം നടത്തി. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ദേവമണിയുടെ മരണം തിരുനല്ലാർ ടൗണിൽ സംഘർഷാവസ്ഥയുണ്ടാക്കി. ഇവിടെ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി.