പത്തനംതിട്ട : 15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ബന്ധുവിന് 30 വർഷം കഠിനതടവ്. അച്ചൻകോവിൽ ഗിരിജൻ കോളനി നിവാസി രാജീവ് എന്ന വിളിപ്പേരുള്ള സുനില്‍ (35) ആണ് കുറ്റവാളി. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി ജയകുമാർ ജോണിന്റേതാണ് വിധി.
പോക്സോ ആക്ട് 5 ( | ) പ്രകാരം 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, പിഴ ഒടുക്കാതിരുന്നാൽ ഒരു വർഷം അധിക കഠിന തടവും കൂടാതെ, വകുപ്പ് 5 (n) പ്രകാരം 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ ഒരു വർഷം അധിക കഠിന തടവും ചേർത്ത് 60 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന പരാമർശിച്ചിട്ടുള്ളതിനാൽ 30 വർഷം കഠിന തടവ് ശിക്ഷയായി അനുഭവിച്ചാൽ മതിയാകും.
2015 ൽ പ്രതി അച്ചൻകോവിലിൽ നിന്നും ജോലി തേടി കോന്നിയിൽ എത്തിയ സമയം കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടിൽ താമസിച്ചു വരികയായിരുന്നു. ഈ കാലയളവിൽ ബന്ധുവിന്റെ മകളെ രാത്രിസമയങ്ങളിൽ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. സഹോദര സ്ഥാനീയനായ പ്രതിയെ വീട്ടുകാർ സംശയിച്ചിരുന്നില്ല. വിദ്യാഭ്യാസ സൗകര്യത്തിനായി പെൺകുട്ടി ഹോസ്റ്റലിലേക്ക് പോയിരുന്നതും കുറച്ച് നാളുകൾക്കുശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്റ്റൽ വാർഡൻ ജനറൽ ആശുപതിയിൽ എത്തിക്കുകയും ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന വിവരം മനസിലായത്.
തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിന്റെ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് കോന്നി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ ജോസാണ്.
































