തിരുവനന്തപുരം : മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്. പീഡനക്കേസ് ഇരകളുടെ പേര് യൂട്യൂബ് ചാനൽ വഴി വെളിപ്പെടുത്തിയ സംഭവത്താണ് നടപടി. പ്രായപൂർത്തിയാകാത്ത അതിജീവിതമാരുടെ പേര് വിവരങ്ങളടക്കം വെളിപ്പെടുത്തിയതിന് പോക്സോ ഉൾപ്പെടെ ചുമത്തിയാണ് കേസ്. ഭാരതീയ ന്യായ സംഹിത (ബിഎൻസ്) വകുപ്പ് 72, പോക്സോ ആക്ട് 23, 23 (2), 23(4) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പൗരാവകാശ പ്രവർത്തകനായ ആർ ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. ഡല്‍ഹി നിര്‍ഭയ കേസ്, കിളിരൂര്‍- കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വെച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും പെരുമ്പാവൂര്‍ പീഡന കേസുകളും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.





























