പത്തനംതിട്ട : പെൺകുട്ടിയെ കാണാതായതിന് പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വളയനാട് മാങ്കാവ് കുമ്പണ്ടന്ന കെസി ഹൗസിൽ ഫൈസൽ മകൻ ഫാസിൽ (26) ആണ് അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായതിന് കഴിഞ്ഞമാസം 28 ന് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ പെൺകുട്ടി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതിയോട് ഒപ്പം പോയിട്ടുള്ളതായി അറിവായിരുന്നു. ഇരുവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു. തുടർന്ന് പെൺകുട്ടിയും യുവാവും ചെന്നൈയിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് ഇടപെട്ടതിനെതുടർന്ന് അന്വേഷണസംഘം അവിടെയെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുവന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ നേതൃത്വം നൽകിയ അന്വേഷണത്തിൽ, പോലീസ് ഇൻസ്പെക്ടർ ജോബി ജോൺ, എസ് ഐമാരായ അനൂപ് ചന്ദ്രൻ, ജ്യോതി സുധാകർ, സി പി ഓമാരായ ഷെഫീഖ്, സുനി, എന്നിവരടങ്ങിയ സംഘമാണ് പെൺകുട്ടിയെയും പ്രതിയെയും ചെന്നെയിൽ നിന്നും കണ്ടെത്തിയത്. അന്വേഷണത്തിൽ എ എസ് ഐ രാജീവ്, എസ് സി പി ഓ മണിലാ ൽ എന്നിവരും പങ്കെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി ഇന്ന് റിമാൻഡ് ചെയ്തു. മകളെ കാണാതായതിന് മാതാവിന്റെ മൊഴി എസ് ഐ ആതിര പവിത്രൻ രേഖപ്പെടുത്തി കേസ് എടുത്ത് അന്വേഷണം നടത്തിവരവെയാണ് ചെന്നൈയിൽ യുവാവിനോപ്പം ഉണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പോലീസ് സംഘം അവിടെയെത്തി കൂട്ടിക്കൊണ്ടുവന്ന് പെൺകുട്ടിയുടെ വിശദമൊഴി രേഖപ്പെടുത്തിയപ്പോൾ ചെന്നൈയിൽ ലോഡ്ജുകളിലും വീട്ടിലും വെച്ച് പലതവണ യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി. തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്നുരാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.