പത്തനംതിട്ട : ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.സി.സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പത്തനംതിട്ട ഡി.സി.സി യുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും പതിനായിരം കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റും ഭാരത് ജോഡോ യാത്ര സംഘാടക സമിതി ചെയർമാനുമായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്തു നിന്നും കഴക്കൂട്ടം വരെ ജില്ലയിലെ 79 – മണ്ഡലങ്ങളിലെ ആയിരത്തി എൺപത് ബൂത്തു കോൺഗ്രസ് കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ ഇന്ന് രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്രയിൽ പങ്കു ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ അടൂർ, കോന്നി, ആറന്മുള, റാന്നി നിയോജകമണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകാരാണ് ഇന്ന് പങ്കെടുക്കുന്നതെന്നും ഇവരെ എത്തിക്കുന്നതിനായി ആവശ്യമായ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല നിയോജക മണ്ഡലത്തിലെ പ്രവർത്തകർ സെപ്റ്റംബർ 17-ന് കായംകുളം മുതൽ ചേപ്പാട് വരെ യാത്രയിൽ അണിനിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. വിഭജന രാഷ്ട്രീയത്തിനെതിരെ ഒന്നിപ്പിക്കലിന്റെ സന്ദേശം പകർന്ന് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ പദയാത്ര സമാനതകൾ ഇല്ലാത്തതാണെന്നും യാത്രയെ ജനങ്ങൾ നെഞ്ചിലേറ്റിക്കഴിഞ്ഞിരിക്കുയാ ണെന്നും പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുവാൻ കോൺഗ്രസ് പ്രവർത്തകരുമായി പത്തനംതിട്ടയിൽ നിന്ന് തിരിക്കുന്ന വാഹനങ്ങൾ വെഞ്ഞാറമൂട്, പോത്തൻകോട്, കാട്ടായിക്കോണം,ചെമ്പഴന്തി റോഡ് മാർഗ്ഗം വൈകിട്ട് 3 – മണിക്ക് മുമ്പായി ശ്രീകാര്യത്ത് എത്തി പ്രവർത്തകരെ ഇറക്കി ശ്രീകാര്യം മാർക്കറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയും യാത്ര കടന്ന് പോയതിന് ശേഷം വാഹനങ്ങൾ സമാപന സമ്മേളന സ്ഥലമായ കഴക്കൂട്ടത്ത് എത്തി മേൽപ്പാലത്തിന് താഴെ ടെക്നോപാർക്ക് റോഡിൽ പാർക്ക് ചെയ്ത് സമ്മേളനം കഴിഞ്ഞ് പ്രവർത്തകരുമായി മടങ്ങുകയും ചെയ്യണമെന്ന് ഗതാഗത കമ്മിറ്റിയുടെ ചുമതലകൂടി വഹിക്കുന്ന ഡി.സി.സി സംഘടനാ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. തിരക്ക് പരിഗണിച്ച് ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള വാഹനങ്ങൾ രാവിലെ 10.30-ന് മുമ്പായി പുറപ്പെടണമെന്ന് സാമുവൽ കിഴക്കുപുറം അഭ്യർത്ഥിച്ചു.