തിരുവനന്തപുരം: സി.പി.എം നേതാവും തിരുവമ്പാടി മുൻ എം.എൽ.എയുമായ ജോർജ് എം. തോമസിനെതിരായ ആരോപണങ്ങൾ നിയമസഭയിൽ ചർച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പീഡനക്കേസ് പ്രതിയെ രക്ഷിച്ചെന്ന ആരോപണം ഗുരുതരമാണ്. നീതിന്യായവ്യവസ്ഥയെ അട്ടിമറിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു. എം.എൽ.എ പദവിയിൽ ഇരുന്നാണ് പോക്സോ കേസ് അട്ടിമറിച്ചത്. ധനികനായ പ്രതിയെ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് മറ്റൊരാളെ പ്രതിസ്ഥാനത്ത് നൽകിയ സംഭവം പൊലീസ് തന്നെ അന്വേഷിക്കണം. ഇത് പാർട്ടി പോലീസും പാർട്ടി കോടതിയും അന്വേഷിച്ചാൽ പോരെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പ്രവാസി കോണ്‍ഗ്രസ് നേതാവിനെതിരായ പോക്സോ കേസ് ഒതുക്കിയെന്നതാണ് ജോര്‍ജ് എം. തോമസിനെതിരായ ഗുരുതര ആരോപണം. സി.പി.എം അനുഭാവി കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു പരാതിക്കാരി. കോണ്‍ഗ്രസ് പ്രവാസി സംഘടന നേതാവായ വ്യവസായിയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എം.എൽ.എയായിരിക്കെ ജോര്‍ജ് എം. തോമസിന്റെ ഇടപെടലെന്നാണ് പാർട്ടി അന്വേഷണ കമീഷന്‍റെ കണ്ടെത്തെൽ. പോലീസിനെ സ്വാധീനിച്ച് കേസില്‍ നിന്ന് ഒഴിവാക്കിയെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കർഷക സംഘം അടക്കമുള്ള സംഘടനകളുടെ പദവികളിൽ നിന്ന് ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.





























