പത്തനംതിട്ട: രണ്ട് വ്യത്യസ്ത പോക്സോ കേസുകളിലായി പ്രതികൾക്ക് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ഒരേ ദിവസം ശിക്ഷ വിധിച്ചു. ചിറ്റാർ പോലീസ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ ഓഫ് പോലീസ് വി.ആർ രവികുമാർ അന്വേഷണം നടത്തിയ കേസിൽ അടൂർ ഏറത്ത് മണക്കാലാ ജസ്റ്റിൻ ഭവനിൽ സോളമൻ മകൻ ജയിൻ സോളമന് (32) കോടതി പോക്സോ ആക്ട് പ്രകാരം 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ഇൻഡ്യൻ പീനൽ കോഡ് പ്രകാരം 6 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. 2015 ൽ പരിവർത്തിത ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത വടശ്ശേരിക്കര സ്വദേശിനിയെ സമീപ പ്രദേശത്തുള്ള റബ്ബർ തോട്ടത്തിൽ വെച്ച് ബലാൽസംഗം ചെയ്യുകയും പെൺകുട്ടി ഗർഭിണിയാകുകയും ചെയ്ത സംഭവത്തിനാണ് പ്രതിയെ കോടതി ശിക്ഷിച്ചത് .
രണ്ടാമത്തെ കേസ് കൂടൽ പോലീസ് രജിസ്റ്റർ ചെയ്ത് അടൂർ ഡി. വൈ എസ് .പി അനിൽ ദാസ് അന്വേഷിച്ചിരുന്ന കേസിലെ പ്രതിയായ കരുനാഗപ്പള്ളി തഴവാ കുതിരപ്പന്തി കോട്ടമേൽ വടക്കേതിൽ വീട്ടിൽ വാസുദേവന്റെ മകന്‍ ഉണ്ണികൃഷ്ണനാണ് (40) കോടതി പോക്സോ ആക്ട് പ്രകാരം 60 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് 8 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി പ്രായപൂർത്തിയാകാത്ത 17 വയസ് പ്രായമുള്ള കലഞ്ഞൂർ സ്വദേശിനിയെ വിവാഹം കഴിച്ച് സംരക്ഷിച്ചു കൊള്ളാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് ലൈംഗിക പീഢനത്തിനിരയാക്കിയതിനുമാണ് ശിക്ഷ വിധിച്ചത്. ഭാര്യയുമായി പിണക്കത്തിലാണെന്നും വിവാഹ ബന്ധം വേർപെടുത്തുവാൻ പോവുകയാണെന്നും ഇയാള്‍ പെൺകുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇരു കേസുകളിലും ഒരേദിവസമാണ് വിധി പ്രസ്താവിച്ചത്. പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസാണ് പ്രോസിക്യൂഷനു വേണ്ടി ഇരുകേസുകളിലും ഹാജരായത്.