പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിന് 13 വർഷം കഠിനതടവും 1,10,000 രൂപ പിഴയും.
തിരുവല്ല കുറ്റപ്പുഴ ചുമത്ര തോപ്പിൽ മലയിൽ ചാലാപ്പള്ളിൽ പ്രദീപ് (അനിയൻകുഞ്ഞ് – 35) നെയാണ് പത്തനംതിട്ട അഡീഷണൽ സെഷൻസ് ജഡ്ജി സാനു എസ്. പണിക്കർ ശിക്ഷിച്ചത്. ബലാത്സംഗക്കുറ്റത്തിന് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷിച്ചത്.
വീട്ടിൽ അതിക്രമിച്ചു കയറിയതിന് മൂന്നുവർഷം കഠിനതടവും 10,000 രൂപയുമാണ് പിഴ. 2011 സെപ്റ്റംബറിൽ പെണ്‍കുട്ടി വീട്ടിൽ ഒറ്റയ്ക്കു കഴിയുമ്പോഴാണ് സംഭവം. ഗർഭിണിയായ പെണ്‍കുട്ടി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകിയതിനേ തുടർന്ന് ഡിഎൻഎ പരിശോധന ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണ നടന്നത്.
തിരുവല്ല പോലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. മനോജ് കോടതിയിൽ ഹാജരായി.