താനൂർ : കോട്ടക്കലിലെ കുഴൽപ്പണവേട്ട മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. അറസ്റ്റിലായത് താനൂർ ത്വാഹാ ബീച്ചിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ കോളിക്കലത്ത് വീട്ടില്‍ ഇസ്ഹാഖ് (29). തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കോട്ടക്കൽ സിഐ യൂസഫ്, എസ്ഐ ഷാജു, സജി അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
ഓട്ടോയിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടിയുടെ കുഴൽപ്പണം തട്ടിയെടുക്കാൻ എത്തിയ ക്വട്ടേഷൻ സംഘത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇസ്ഹാഖ്. കുഴൽപ്പണവുമായി എത്തിയ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ക്വട്ടേഷൻ സംഘത്തിന്റെ വാഹനമിടിച്ച് ഓട്ടോ മറിയുകയുണ്ടായി. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് കുഴൽപ്പണവും ക്വാട്ടേഷൻ സംഘത്തെയും പിടികൂടാനായത്.
കോയാമുവിന്റെ പുരക്കൽ ഇസ്മായിലും വളപ്പിൽ ഷഫീഖും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇരുവരും യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകരാണ്. കവർച്ച ആസൂത്രണംചെയ്തത് ഇസ്ഹാഖ് ആണെന്നും ആറ് പ്രതികൾകൂടി പിടിയിലാകാനുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും കോട്ടക്കൽ സിഐ യൂസഫ് വാർത്താ ലേഖകരോട് പറഞ്ഞു. തീരദേശത്തെ സിപിഐ എം പ്രവർത്തകരെയും വീടും ആക്രമിച്ച കേസുകളിൽ പങ്കുള്ളവരാണ് പിടിയിലായത്.