കൊല്ലം: ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസിന്‍റെ പിടിയിൽ. കാറിലെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. കൊല്ലം റൂറൽ പോലീസിന്‍റെ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നിലമേലിൽ കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് ആണ് പിടികൂടിയത്. ചിതറ സ്വദേശി ഫെബിമോൻ, നെയ്യാറ്റിൻകര സ്വദേശി ഷൈൻ എന്നിവരാണ് പോലീസ് പിടിയിലായത്. എം.സി റോഡ് വഴി കാറിൽ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് ടീം തിരുവനന്തപുരം ജില്ല മുതൽ വാഹനം പിന്തുടരുകയായിരുന്നു.
ചടയമംഗലം പോലീസിന്‍റെ സഹായത്തോടെയാണ് നിലമേലിൽവച്ച് ഇവരെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. രണ്ടു കിലോ വീതമുള്ള 20 പൊതികളായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായ ഫെബിമോൻ മുൻപ് 80 കിലോ കഞ്ചാവുമായി ചാത്തന്നൂർ പോലീസിന്‍റെ പിടിയിലായിട്ടുണ്ട്. വാഹനത്തിൽനിന്ന് ഒഡിഷയിലെയും ബംഗാളിലെയും വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒഡിഷയില്‍നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ചടയമംഗലം പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.





























