തിരുവനന്തപുരം:പ്രതിഷേധങ്ങൾക്കെതിരെ കേസ് എടുക്കുന്നതിൽ പോലീസിന് പക്ഷപാതമെന്ന ആരോപണം കടുപ്പിച്ച് കോൺഗ്രസ്. പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരങ്ങളിൽ പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റിനുമെതിരെ കേസെടുക്കുന്ന പൊലീസ്, സി.പി.എം സംസ്ഥാന സെക്രട്ടറി വരെ പങ്കെടുത്ത മാർച്ചിൽ പ്രതികളാക്കിയത് പ്രാദേശിക നേതാക്കളെ എന്നും ആരോപണം ഉണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രജിസ്റ്റർ ചെയ്തത് രണ്ട് കേസുകൾ.
കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങളായ രമേശ് ചെന്നിത്തലയ്ക്കും ശശി തരൂരിനുമെതിരെ ഓരോ കേസ്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, അന്യായമായി സംഘം ചേരൽ,ഗതാഗത തടസം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമാനമായ കുറ്റങ്ങൾ ചുമത്തി എം.പിമാർ,എം.എൽ.എമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കെതിരെയും കേസ് എടുത്തിരുന്നു.





























