കൊച്ചി/തൃശൂർ : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി പോലീസ്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് സുരക്ഷയ്ക്കായി പൂർത്തിയാക്കിയിരിക്കുന്നത്. പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തോടനുബന്ധിച്ച് ഇന്ന് ഏപ്രിൽ 7-ന് തൃശൂർ നഗരത്തിൽ ഉച്ചയ്ക്ക് ശേഷം കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം റൂറൽ പരിധിയിലുള്ള 1989 ബൂത്തുകളുടെ സുരക്ഷയ്ക്കായി മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
ഇതിൽ തമിഴ്നാട് പോലീസും കേന്ദ്ര സേനയിൽ നിന്നുള്ള 300 ഓളം ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കൂടാതെ 1852 സ്പെഷ്യൽ പോലീസ് ഓഫീസർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കർമ്മനിരതരാകും. കുറുപ്പംപടി സ്റ്റേഷൻ പരിധിയിലെ പൊങ്ങൻചുവട്, കുട്ടംപുഴ സ്റ്റേഷൻ പരിധിയിലെ തലവച്ചപ്പാറ, കുഞ്ഞിപ്പാറ, തേറകുടി, താളുംകണ്ടം, വാരിയം എന്നീ ബൂത്തുകളിലാണിത്. ഇവിടെ പ്രത്യേക വാർത്താവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇലക്ഷൻ നിരീക്ഷിക്കാൻ 94 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഓരോ സംഘത്തിനൊപ്പവും ദൃശ്യങ്ങൾ ചിത്രീകരിക്കാൻ പ്രത്യേക ക്യാമറ ടീമും ഉണ്ടാകും. എല്ലാ സ്റ്റേഷൻ പരിധിയിലും ക്യു.ആർ.ടി ടീമുകളും ലോ ആൻഡ് ഓർഡർ പട്രോളിംഗ് സംഘങ്ങളും സജ്ജമാണ്.






























