പത്തനംതിട്ട : നിരവധി മോഷണ കേസുകളിൽ പ്രതികളെ മാലപറിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ ഇലവുംതിട്ട പോലീസ് തന്ത്രപൂർവം കുടുക്കി. കൊല്ലം താഴത്തുതല ഡീസന്റ് മുക്ക് അൻവർഷാ മൻസിൽ വീട്ടിൽ നിന്നും കൊല്ലം ഇലമ്പള്ളൂർ കുറിയപ്പള്ളി കശുവണ്ടി ഫാക്ടറിക്കു സമീപം മുടിമുക്ക് കൈലാസം ദിലീപ് കുമാറിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷാഹുൽ ഹമീദിന്റെ മകൻ ഷാഫി (24), കൊല്ലം താഴത്തുതല തൃക്കോവിൽ വട്ടം ഉമ്മയനല്ലൂർ പേരയം ഫാത്തിമ മൻസിലിൽ ഷാജഹാൻ മകൻ സെയ്ത് അലി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 11 ന് ഉച്ചയ്ക്ക് ശേഷം കണിയാരേത്തുപടിയിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയ അമ്പലക്കടവ് കണിയാരേത്തുപടി മണ്ണിൽ മേലേ മുറി വീട്ടിൽ മനോർമണിയമ്മയുടെ കഴുത്തിൽ കിടന്ന രണ്ടേമുക്കാൽ പവൻ സ്വർണമാല കറുത്ത നിറത്തിലുള്ള ബൈക്കിൽ വന്ന പ്രതികൾ കവരുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനോടുവിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. ജില്ലാ പോലീസ് സൈബർ സെൽ, ഷാഡോ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും അന്വേഷണത്തിൽ പങ്കാളികളായി. പ്രതികൾ കൂടെക്കൂടെ മൊബൈൽ ഫോണുകൾ മാറ്റിയത് അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
പല സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളെസി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും കണ്ടെത്തുകയായിരുന്നു. സംഘം തിരിഞ്ഞു പലയിടങ്ങളിൽ ദിവസങ്ങളോളം നടത്തിയ സാഹസികവും ശ്രമകരവുമായ അന്വേഷണത്തിൽ, ഷാഫിയെ പേരയത്തു നിന്നും, സെയ്‌തലിയെ തൃക്കോവിൽ വട്ടം കുരിയപ്പള്ളിയിൽ നിന്നും പിടികൂടുകയാണുണ്ടായത്. അടൂർ, കൊല്ലം ജില്ലയിലെ പത്തനാപുരം ഉൾപ്പെടെ പല പോലീസ് സ്റ്റേഷനുകളിലെയും മോഷണ കേസുകളിൽ പ്രതികളാണ് ഇവർ. ഇലവും തിട്ട പോലീസ് ഇൻസ്‌പെക്ടർ ദീപു ഡി, എസ് ഐ വിഷ്ണു ആർ, എസ് സി പി ഓമാരായ സന്തോഷ് കുമാർ, ബിന്ദുലാൽ, സുരേഷ് കുമാർ, ധനൂപ്, സി പി ഓ അമൽ, സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അനൂപ് മുരളി, ഷാഡോ പോലീസിലെ സുജിത് കുമാർ, ഷഫീക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.