ഡൽഹി : മലയാളികൾ അറസ്റ്റിലായ ഡൽഹിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസിൽ അറസ്റ്റിലായവരെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംമ്പോഡിയൻ സംഘങ്ങളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 10 പേരെയാണ് ഇതുവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരി, ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ളവരെയാണ് സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് പിടികൂടിയത്. വിദേശത്ത് നിന്നുള്ള സംഘമാണ് ഇവരെ നിയന്ത്രിച്ചിരുന്നത് എന്നാണ് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.
തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ റാക്കറ്റുകളാണെന്ന് പൊലീസ് വെളിപ്പെടുത്തി. അറസ്റ്റിലായ തട്ടിപ്പ് മൊഡ്യൂളിലെ ആളുകൾ മൂന്ന് സംഘമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ യുപിയിൽ നിന്ന് അറസ്റ്റിലായ ധർമ്മേന്ദ്രൻ അടങ്ങുന്ന സംഘമാണ്, ആളുകളെ കർണാടക പൊലീസ് എന്ന വ്യാജേന വിളിച്ച് അറസ്റ്റിന്റെ പേരിൽ പണം തട്ടുന്നത്.





























