മുംബൈ : ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി പോലീസ്. തുടക്കത്തിൽ തണ്ണിമത്തനിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് കരുതിയിരുന്നെങ്കിലും രാസപരിശോധനാ ഫലങ്ങൾ ഇതിനെ തള്ളിക്കളയുന്നു. മരിച്ചവരുടെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തിയതായും ഇരകളുടെ ആന്തരിക അവയവങ്ങൾ പച്ചനിറത്തിലേക്ക് മാറിയതായും ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലം കഴിഞ്ഞ ഞായറാഴ്ചയാണ് അബ്ദുൽ ദൊക്കാടിയ (40), ഭാര്യ നസ്രീൻ, മക്കളായ ആയിഷ (16), സൈനബ (13) എന്നിവരെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഇവരുടെ വീട്ടിൽ ബന്ധുക്കൾ ഒത്തുചേരുകയും പത്തോളം പേർ ചേർന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ബന്ധുക്കൾ രാത്രി പത്ത് മണിയോടെ മടങ്ങിയ ശേഷം പുലർച്ചെ ഒന്നരയോടെ കുടുംബം തണ്ണിമത്തൻ കഴിച്ചതായാണ് അബ്ദുൽ മരിക്കുന്നതിന് മുൻപ് നൽകിയ മൊഴി. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഇവർക്ക് ശാരീരിക അസ്വസ്ഥതകളും ചർദ്ദിയും അനുഭവപ്പെടുകയും അയൽവാസികൾ ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ദുരൂഹത വർദ്ധിപ്പിക്കുന്ന കണ്ടെത്തലുകൾ ആശുപത്രിയിലെത്തും മുൻപേ കുടുംബാംഗങ്ങൾ മരണത്തിന് കീഴടങ്ങിയിരുന്നു. മരിച്ച അബ്ദുൽ ദൊക്കാടിയയുടെ ശരീരത്തിൽ വേദനസംഹാരിയായി ഉപയോഗിക്കുന്ന മോർഫിന്റെ സാന്നിധ്യം കണ്ടെത്തിയത് കേസിൽ വലിയ വഴിത്തിരിവായിരിക്കുകയാണ്.






























