ന്യൂഡല്‍ഹി : ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിന് സമ്മാനിച്ച ഷേര്‍ ഇ കശ്മീര്‍ മെഡല്‍ പിന്‍വലിച്ചു. ഇക്കാര്യം വ്യക്തമാക്കി കശ്മീര്‍ ലെഫ്‌നന്റ് ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കി. ദവീന്ദര്‍ സിങ്ങിന് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിട്ടില്ലെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട വിശദീകരണത്തില്‍ കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ പോലീസ് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീര്‍ പോലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസ് മെഡല്‍ പിന്‍വലിച്ചിരിക്കുന്നത്. ദേവീന്ദര്‍ സിംഗിന്റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികളും മരവിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാര്‍ യാത്രക്കിടെയാണ് ദേവീന്ദര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീവ്രവാദികളെ ദില്ലിയില്‍ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലില്‍ ദേവീന്ദര്‍ സിംഗ് സമ്മതിക്കുകയും ചെയ്തിരുന്നു. ബാനിഹാള്‍ തുരങ്കം കടക്കുന്നതിനാണ് ദേവീന്ദര്‍ സിംഗ് ഭീകരരില്‍ നിന്ന് പണം വാങ്ങിച്ചത്. ഭീകരപ്രവര്‍ത്തനങ്ങളിലെ സിങ്ങിന്റെ പങ്കിനെക്കുറിച്ച് കേന്ദ്ര ഇന്റലിജന്റ്‌സ് ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്.
1990-ല്‍ സബ് ഇന്‍സ്‌പെക്ടറായി പോലീസില്‍ പ്രവേശിച്ച സിങ്, നിരവധി ഭീകരവിരുദ്ധ നടപടികളില്‍ പങ്കാളിയായിട്ടുണ്ട്. നിലവില്‍ ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ആന്റിഹെജാക്കിങ് സെല്ലിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കശ്മീര്‍ താഴ്വരയിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പശ്ചാത്തലമുള്ള പോലീസുകാരനാണ് ദേവീന്ദര്‍ സിങ്. കൊടിയ പീഡനങ്ങളുടെയും, നിര്‍ദ്ദയമുള്ള കൊലപാതകങ്ങളുടെയും, ബലാത്സംഗങ്ങളുടെയും പേരില്‍ മനുഷ്യാവകാശ സംഘടനകള്‍ എന്നും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിട്ടുള്ള പൊലീസിന്റെ നുഴഞ്ഞുകയറ്റ വിരുദ്ധ വിഭാഗമാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്.
ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ റിയാസ് െനെക്കൂവിനെ വകവരുത്താനുള്ള ദൗത്യത്തിലായിരുന്നു താനെന്ന അവകാശവാദമാണ് ഇപ്പോള്‍ ദവീന്ദര്‍ സിങ് നടത്തുന്നത്. എന്നാല്‍, ഇതിനെ പിന്തുണയ്ക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ല. ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദവിരുദ്ധ യൂണിറ്റുകളൊന്നും ഒരു കാര്യത്തിനും ദേവീന്ദറെ ചുമതലപ്പെടുത്തുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല.
ഭീകരര്‍ രണ്ടുദിവസം ശ്രീനഗറിലെ ഇന്ദ്രാ നഗറിലുള്ള ദവീന്ദര്‍ സിങ്ങിന്റെ വസതിയില്‍ തങ്ങിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ശനിയാഴ്ച ജമ്മുവിലേക്കുള്ള െഹെവേയില്‍ ചെക്‌പോസ്റ്റില്‍വച്ച് പോലീസ് കാര്‍ തടഞ്ഞുപരിശോധിച്ചപ്പോള്‍ താനാരാണെന്നു വ്യക്തമാക്കിയ ദവീന്ദര്‍സിംഗ് കാറിലുള്ളത് കുടുംബാംഗങ്ങളാണെന്നാണു പറഞ്ഞു. എന്നാല്‍ അയാള്‍ക്കൊപ്പം ഭീകരരാണു സഞ്ചരിക്കുന്നതെന്ന കൃത്യമായ വിവരം ജമ്മു കശ്മീര്‍ പോലീസിനുണ്ടായിരുന്നു.
ഇയാളുടെ വീട്ടില്‍നിന്ന് ഒരു എ.കെ.-47 റെഫിള്‍, രണ്ടു പിസ്റ്റളുകള്‍, രണ്ടു ഗ്രനേഡുകള്‍, രണ്ടുലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിരുന്നു. വര്‍ഷങ്ങളായി ജമ്മുവിലെ ഭീകരര്‍ക്ക് ദവീന്ദര്‍ ഒളിയിടം ഒരുക്കിയിരുന്നുവെന്നും ഇതിനായി നല്ല പ്രതിഫലം വാങ്ങിയിരുന്നുവെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അറസ്റ്റിലായ രണ്ടുപേരെയും ചണ്ഡീഗഡിലേക്കു കൂട്ടിക്കൊണ്ടുപോയി താമസസൗകര്യം ഒരുക്കാനാണ് ദേവിന്ദര്‍ പദ്ധതിയിട്ടിരുന്നത്. കഴിഞ്ഞകാലങ്ങളില്‍ ദവീന്ദര്‍ സിങ് ഉള്‍പ്പെട്ടിട്ടുള്ള കേസുകളും സാമ്പത്തികഇടപാടുകളും പരിശോധിക്കുകയാണ് ജമ്മു കശ്മീര്‍ പോലീസ്.
ദവീന്ദറിനൊപ്പം അറസ്റ്റിലായ ഭീകരര്‍ ഹിസ്ബുള്‍ മുഹാഹുദീന്‍ അംഗം നവീദ് ബാബുവും അല്‍ത്താഫുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ദക്ഷിണ കശ്മീരില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മറുനാട്ടുകാരായ 11 തൊഴിലാളികളെ വധിച്ച കേസിലെ പ്രതിയാണ് നവീദ്. പ്രതികള്‍ക്കൊപ്പം ഷോപ്പിയാനിലെ അഭിഭാഷകനായ ഇര്‍ഫാനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.