ഭോപ്പാൽ: കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചെന്ന പരാതിയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലാണ് പോലീസ് ഡിപ്പാർട്ട്‌മെന്റിനെ ഞെട്ടിച്ച സംഭവമുണ്ടായത്, ഭോപ്പാൽ പോലീസ് ആസ്ഥാനത്ത് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) തസ്തികയിൽ ജോലി ചെയ്യുന്ന കൽപ്പന രഘുവംശിക്കെതിരെയാണ് കേസെടുത്തത്. താൻ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വെച്ച ശേഷം കുളിക്കാൻ പോയ സമയത്താണ് സംഭവം നടന്നതെന്ന് പാതിക്കാരി പറയുന്നു. ഡി.എസ്.പി. കൽപ്പന രഘുവംശി വീട്ടിൽ പ്രവേശിച്ച് ഹാൻഡ്ബാഗിൽ വെച്ചിരുന്ന പണവും മറ്റൊരു സെൽഫോണും എടുത്തുകൊണ്ടുപോയെന്ന് പരാതിക്കാരി പറയുന്നു.
കുളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പണവും ഫോണും കാണാനില്ലായിരുന്നു. തുടർന്ന്, സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഡി.എസ്.പി. രഘുവംശി വീട്ടിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും കണ്ടതെന്ന് പരാതിക്കാരി പറഞ്ഞു. ദൃശ്യത്തിൽ പൊലീസ് ഉദ്യോഗസ്ഥ പണക്കെട്ട് കൈയ്യിൽ പിടിച്ച് പുറത്തേക്ക് പോകുന്നത് കാണാമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.





























