പത്തനംതിട്ട : ഇന്നലത്തെ ഹർത്താലില്‍ ബസ് കിട്ടാതെ വലഞ്ഞ കൈക്കുഞ്ഞിനും കുടുംബത്തിനും തുണയായത് പോലീസ്. ഇന്നലെ രാവിലെ ബെംഗളുരുവിൽനിന്ന് ട്രെയിൻ മാർഗം തിരുവല്ലയിലെത്തിയ കുടുംബം പത്തനംതിട്ടയിലെത്തിയെങ്കിലും ആങ്ങമൂഴിയിലെ വീട്ടിലേക്ക് പോകാൻ കഴിയാതെ മണിക്കൂറുകളോളം ബസ് നോക്കി നിന്ന് ബുദ്ധിമുട്ടിയത്. ആങ്ങമൂഴി വലിയപറമ്പിൽ എബിൻ മാത്യുവും ഭാര്യ ഷീബാ ജോർജും മകൻ ജോഹാൻ എബിൻ മാത്യുവുമാണ് ഹർത്താലിൽ കുടുങ്ങിയത്.
ഒന്നര വയസ്സുകാരനായ ജോഹാൻ അമ്മ ഷീബയുടെ കൈകളിലിരുന്ന് നിർത്താതെ കരയുന്നത്കണ്ട ട്രാഫിക് പോലീസ് എസ്ഐ അസ്ഹർ ഇബിനു മിർ സാഹിബും സംഘവും കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഹർത്താൽ കാരണം കുഞ്ഞിന്‍റെ ആഹാരം കയ്യിൽ കരുതാന്‍ കഴിഞ്ഞില്ലെന്ന് എബിനും ഷീബയും പോലീസിനോട് പറഞ്ഞു. രണ്ടുപേർ മാത്രമുള്ളതിനാൽ ആങ്ങമൂഴി വരെ ബസ് ഓടിക്കാൻ കഴിയില്ലെന്ന് കെഎസ്ആർടിസി ജീവനക്കാർ അറിയിക്കുകയായിരുന്നു.
കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ എസ്ഐ പരിചയക്കാരന്‍റെ സഹായത്തോടെ കാർ ഏർപ്പാടാക്കി കുടുംബത്തെ വീട്ടിലെത്തിക്കാൻ നിർദേശിച്ചു. അതിന്‍റെ ചെലവും അസ്ഹർ ഏറ്റെടുക്കുകയായിരുന്നു. പന്ത്രണ്ടരയോടെ കുടുംബം വീട്ടിലെത്തി. വഴിയിൽ തടസ്സങ്ങളില്ലാതെ ഇവരെ വീട്ടിലെത്തിക്കാൻ ചിറ്റാർ പോലീസിനെയും വിവരം അറിയിച്ചിരുന്നു. ഹർത്താൽ ദിനത്തിൽ ബുദ്ധിമുട്ടിയ മൂവരെയും സഹായിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് നഗരത്തിലെ പോലീസുകാർ. സീനിയർ സിപിഒ യൂസുഫ് കുട്ടി, സിപിഒ ശ്യാം കുമാർ എന്നിവരും എസ്ഐക്ക് ഒപ്പമുണ്ടായിരുന്നു.





























