പട്ന: മൂന്ന് പതിറ്റാണ് പഴക്കമുള്ള കൈക്കൂലി കേസിൽ നടപടിയെടുത്ത് കോടതി. സർവീസിൽ നിന്നും വിരമിച്ച കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 1990-ലായിരുന്നു കേസിനാസ്പദമായ സംഭവം. ബിഹാറിലെ സഹർസ റെയിൽവേ സ്റ്റേഷനിൽ പച്ചക്കറി വിൽക്കുന്ന സ്ത്രിയിൽ നിന്ന് 20 രൂപയാണ് പോലീസുകാരൻ കൈകൂലിയായി വാങ്ങിയത്. പച്ചക്കറി വിൽക്കുന്ന മഹേഷ്ഖുണ്ട് സ്വദേശിയായ സീതാദേവിയുടെ കൈയിൽ നിന്ന് ബരാഹിയയിൽ നിന്നുള്ള കോൺസ്റ്റബിളായ സുരേഷ് പ്രസാദ് സിംഗ് എന്നയാളാണ് കൈകൂലിയായി വാങ്ങിയത്. റെയിൽവേ സ്റ്റേഷനിൽ പച്ചക്കറി വിൽക്കാനായി എത്തിയ സീതാദേവിയെ പോലീസ് തടഞ്ഞു നിർത്തുകയായിരുന്നു. സുരേഷ് എന്തോ പറഞ്ഞയുടൻ അവർ 20 രൂപ നൽകിയിരുന്നു. സംഭവം നടന്ന് നിമിഷകൾക്കകം അന്നത്തെ റെയിൽവേ സ്റ്റേഷൻ ഇൻചാർജ് സുരേഷിനെ പിടികൂടുകയും വാങ്ങിയ പണം ഉടൻ തിരികെ നൽകാനും ആവശ്യപ്പെട്ടു.
അന്ന് മുതൽ കേസിലുളള നിയമനടപടികൾ തുടർന്നിരുന്നുവെങ്കിലും 34 വർഷത്തിന് ശേഷമാണ് കോടതിയുടെ വിധിയെത്തുന്നത്. പോലീസ് സേനയ്ക്കുള്ളിലെ അഴിമതിയും പെരുമാറ്റദൂഷ്യവും മാറ്റിയെടുക്കുന്നതിനും, പരിഹരിക്കപ്പെടാതെ ദീർഘകാലമായി നീണ്ടു പോകുന്ന കേസുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് കോടതിയുടെ നടപടി. വിജിലൻസ് ജഡ്ജി സുധേഷ് ശ്രീവാസ്തവയാണ് സുരേഷ് പ്രസാദിനെ കണ്ടു പിടിച്ച് വീണ്ടും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകിയത്.





























