തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് സമയം അവസാനിച്ചു. ഏഴുമണി വരെ ക്യുവിലുണ്ടായിരുന്നവര്‍ക്ക് ഇനി വോട്ടുചെയ്യാം. 74.02 ശതമാനമാണ് ഇതുവരെയുള്ള പോളിംഗ് ശതമാനം. അവസാന ലാപ്പില്‍ മുന്നണികള്‍ ഇഞ്ചോടിഞ്ച് മത്സരം കാഴ്ച്ചവെച്ചതിന്റെ ആവേശം വോട്ടര്‍മാര്‍ കൂടി ഏറ്റെടുത്തതോടെ സംസ്ഥാനത്ത് രാവിലെ മികച്ച പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ ഉച്ചയോടെ പോളിംഗ് മന്ദഗതിയിലായി. വോട്ടിങ് ആറ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ വോട്ടിങ് ശതമാനം 50 ശതമാനം കടന്നിരുന്നു. സമാധാനപരമായാണ് സംസ്ഥാനത്ത് വോട്ടിങ് പുരോഗമിച്ചത്. എന്നാല്‍ അങ്ങിങ്ങ് ചെറിയ തോതിലുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്.
നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം രാവിലെ മുതല്‍ കനത്ത പോളിങായിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം നേമത്ത് പോളിംഗ് കുറഞ്ഞു. ആലപ്പുഴ എരണാകുളം, കോഴിക്കോട്, തൃശൂര്‍ പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 70 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തി. പത്തനംതിട്ടയിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്താണ് റിക്കാര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 76.51 ശതമാനമാണ് ഇവിടെ പോളിംഗ്.
രാവിലെ തന്നെ വോട്ടര്‍മാരെ ബൂത്തുകളിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മുന്നണി പ്രവര്‍ത്തകര്‍. രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും വോട്ടിങ് മെഷീന്‍ തകരാറിലായി. കല്‍പ്പറ്റയില്‍ കൈപ്പത്തിയുടെ വോട്ട് താമരക്കു ലഭിക്കുന്നതായും പരാതി ഉയര്‍ന്നു. ആറന്‍മുളയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്ജിനുനേരെ കയ്യേറ്റ ശ്രമമുണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. പോളിങ് ദിനത്തിലും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ ശബരിമല വിഷയത്തില്‍ ശക്തമായ വാദപ്രതിവാദങ്ങളുമായി രംഗത്തെത്തിയത് ശ്രദ്ധേയമായി.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളാണ് എല്‍.ഡി.എഫ് നേതാക്കള്‍ ഉയര്‍ത്തിയത്. ആറന്മുള വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്. കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ഒരാളെ കസ്റ്റഡിയിലെടുത്തു. കൂത്തുപറമ്പിലും തളിപ്പറമ്പിലും യു.ഡി.എഫ് ബുത്ത് ഏജന്റുമാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചാതായും പരാതിയുണ്ട്. പലയിടത്തും കള്ളവോട്ടു നടന്നതായും മുന്നണികള്‍ പരസ്പരം ആരോപിക്കുന്നുണ്ട്.































