തിരുവല്ല: നീരേറ്റുപുറം ചക്കുളത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നാളെ നടക്കും. ക്ഷേത്രത്തിന് പുറത്ത് 70 കിലോമീറ്റർ ചുറ്റളവിലും ഭക്തർ പൊങ്കാലയിടും. എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തർ വ്രതാനുഷ്ഠാനത്തോടെ പൊങ്കാല ഇടാൻ ക്ഷേത്രത്തിൽ എത്തുന്നത്. നാളെ പുലര്‍ച്ചെ 4 ന് നിര്‍മ്മാല ദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും ഉണ്ടാകും. തുടര്‍ന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര മുഖ്യ കാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. കേന്ദ്ര ഇലക്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 11 ന് 500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട് 5 ന് കുട്ടനാട് എം.എല്‍ എ തോമസ്സ്. കെ. തോമസ്സിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര എം.പി.കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥിയായിരിക്കും. രാധാകൃഷണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കുകയും വെസ്റ്റ് ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി ജ്വലിപ്പിക്കുന്ന ചടങ്ങുകളും നിര്‍വഹിക്കും. പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ 1000-ത്തിലധികം ക്ഷേത്ര വോളന്റിയേഴ്‌സ് നിര്‍ദ്ദേശങ്ങളുമായി സേവന പ്രവര്‍ത്തനങ്ങൾ നടത്തുന്നു.





























