റാന്നി: വനത്തിനു സുരക്ഷ, കർഷകർക്കു പട്ടയം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊന്തൻപുഴ സമരസമിതി പെരുമ്പെട്ടിയിൽ ആരംഭിച്ച സമരം 1000 ദിവസം പിന്നിടുന്നു. 2018 ൽ കോടതി ഉത്തരവിലൂടെ സ്വകാര്യ വ്യക്തികൾക്ക് അനുകൂല വിധി ലഭിച്ചതിനെ തുടർന്നാണ് സമരം ആരംഭിച്ചത്.
പൊന്തൻപുഴ വലിയകാവ് വനങ്ങൾ സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുക, വനത്തിനു പുറത്ത് തലമുറകളായി താമസിക്കുന്ന 1200 കർഷകർക്ക് പട്ടയം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരസമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. അതിന്റെ ഫലമായി സർക്കാർ സംയുക്ത സർവ്വേ ഉത്തരവായി. കർഷകരുടെ ഭൂമി വനപരിധിക്കു പുറത്താണെന്നും സർവ്വേയിൽ വ്യക്തമായി. എന്നാൽ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് സർവ്വേ പൂർത്തീകരിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. സർവ്വേ പൂർത്തീകരിച്ചാൽ വനത്തിന്റെ സുരക്ഷയും കർഷകരുടെ അവകാശവും ഒരുപോലെ നേടിയെടുക്കാമെന്ന് സമര സമതി പറയുന്നു.
പെരുമ്പെട്ടി വില്ലേജിൽ 512 കുടുംബങ്ങളും മണിമല വില്ലേജിൽ 700 കുടുംബങ്ങളുമാണ് പട്ടയ അപേക്ഷകരായുള്ളത്. വനമാണെന്ന തെറ്റിദ്ധാരണയിൽ കേന്ദ്രാനുമതിക്കു സമർപ്പിച്ച പട്ടികയിൽ ഉൾപ്പെട്ടതിനാൽ കേന്ദ്ര അനുമതിയോടെ പട്ടയം നൽകാനാണ് വനം വകുപ്പിന്റെ നീക്കം. 2000 ദിവസം പിന്നിടുന്ന ചൊവ്വാഴ്ച വനം വകുപ്പ് ഓഫീസുകളിൽ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിക്കും.