സിസിലി : യു.എസിന്‍റെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ. യു.എസുകാരനായ ആദ്യ മാർപാപ്പയാണ് പ്രസിഡന്റ് ട്രംപിനോട് കുടിയേറ്റമുൾപ്പെടെ പലകാര്യങ്ങളിലും കലഹിക്കുന്ന ലിയോ. ഉത്തര ആഫ്രിക്കയിൽനിന്ന് യൂറോപ്പിലേക്കുള്ള ‘കുടിയേറ്റക്കാരുടെ കവാടം’ എന്നറിയപ്പെടുന്ന ലാംപെഡൂസയിലാണ്, സ്വാതന്ത്ര്യവും സമൃദ്ധിയും സ്വപ്നംകണ്ട് യൂറോപ്പുതേടിയുള്ള യാത്രകളിൽ പൊലിഞ്ഞ ആയിരക്കണക്കിന് ജീവനുകൾക്കായി മാർപാപ്പ പ്രാർഥിച്ചത്. ലാംപെഡൂസയിൽ കുടിയേറ്റക്കാർക്കായുള്ള സെമിത്തേരി സന്ദർശിച്ച അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയ്ക്കായി സമർപ്പിച്ച ഒരു ഫലകവും ഉദ്ഘാടനം ചെയ്തു. യു.എസിന്റെ സ്വാതന്ത്ര്യദിനമായ ശനിയാഴ്ച അമേരിക്കക്കാരെ അഭിസംബോധനചെയ്ത് അദ്ദേഹം കത്തെഴുതി.
തുടക്കംമുതൽ യു.എസ്. ചരിത്രത്തിന്റെ ഭാഗമായ, പ്രതീക്ഷകളും ത്യാഗങ്ങളും സംഭാവനകളും നൽകിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും സഹായിക്കുകയും കൂടിയാണ് എല്ലാ മനുഷ്യജീവനുകളെയും സംരക്ഷിക്കുക എന്നതിനർഥമെന്ന് അതിൽ പാപ്പ എഴുതി. കുടിയേറ്റം നിയന്ത്രിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ പുതിയ നിയമങ്ങൾ നടപ്പാക്കി രണ്ടാഴ്ചയ്ക്കുശേഷമാണ് മാർപാപ്പയുടെ ലാംപെഡൂസ സന്ദർശനം.






























