ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ഐഎസ് ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ് അറസ്റ്റില്‍. അബ്ദുള്‍ മജീദിനെയാണ് ലക‍്‍നൗവില്‍ വച്ച് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഹവാല വഴി പിഎഫ്ഐ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കോടികള്‍ അയച്ചതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ വെളിപ്പെടുത്തി.
അറസ്റ്റു ചെയ്ത അബ്ദുള്‍ റസാക്ക് ബിപിയാണ് ഹോട്ടലിലെ ഹവാല ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നാണ് ഇഡിയുടെ ആരോപണം. ‘താമർ ഇന്ത്യ’ എന്ന ഇയാളുടെ മറ്റൊരു സ്ഥാപനവും ഹവാല ഇടപാടിനായി ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്. മുമ്പ് അറസ്റ്റിലായ പിഎഫ്ഐ നേതാക്കളെ ഇന്ന് ദില്ലിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിനായി കൂടുതല്‍ കസ്റ്റഡി വേണമെന്ന് എൻഐഎ കോടതിയില്‍ ആവശ്യപ്പെടും. ദില്ലിയില്‍ രജിസ്റ്റർ ചെയ്ത കേസില്‍ കേരളത്തിലെ എട്ട് പേരടക്കം പത്തൊൻപത് പേരെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.





























