കൊച്ചി : ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോഴും ഭീകര പ്രവർത്തനത്തിനുള്ള സാമ്പത്തിക ബന്ധങ്ങളുടെ പേരിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് എൻഐഎ. ഇവരിൽ നിന്നു പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ എൻഐഎ തിരുവനന്തപുരം സിഡാക്കിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നേതാക്കളുടെ ലാപ്ടോപ്പുകളും ഫോണുകളുമാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. ഫോൺ, വാട്സാപ് കോളുകൾ വീണ്ടെടുക്കുന്നതിനുമാണ് ശ്രമം. പ്രതികളെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉൾപ്പടെ വിവിധ ഏജൻസികൾ ചോദ്യം ചെയ്യുന്നുണ്ട്. കസ്റ്റഡിയിലായവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ അറസ്റ്റ്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 281 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.





























