പത്തനംതിട്ട : സ്ത്രീകള്‍ക്ക് നേരെ അശ്ലീലപ്രദർശനവും വീട്ടിൽ അതിക്രമിച്ചകയറി കയ്യേറ്റവും ചെയ്ത പരാതിയില്‍ ജില്ലയിൽരണ്ടുപേരെ പോലിസ് അറസ്റ്റ്ചെയ്തു. ജില്ലയിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്നും അവർക്കുനേരെയുള്ള ഏതുതരം കയ്യേറ്റവും അതിക്രമവും ശക്തമായ നിയമനടപടികളിലൂടെ തടയുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ എല്ലാ പോലീസുദ്യോഗസ്ഥർക്കും നിര്‍ദ്ദേശം നല്‍കിവരുന്നുണ്ട്.
കഴിഞ്ഞദിവസം റാന്നി, തിരുവല്ല പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ആയ രണ്ട് കേസുകളിലായി രണ്ട് പ്രതികളെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാന്നി കന്നാം പാലത്തിനടുത്ത് ഒരു വീട്ടിൽ അതിക്രമിച്ചകയറി 28 കാരിയെ കടന്നുപിടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ വടശ്ശേരിക്കര പള്ളിക്കമുരുപ്പീൽ റെജി പി രാജു ( 45 ) വാണ് അറസ്റ്റിലായത്. 29 ന് ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. യുവതി ബഹളം വച്ചപ്പോൾ ഓടി രക്ഷപെട്ട ഇയാളെ മണിക്കൂറുകൾക്കകം റാന്നി പോലീസ് പിടികൂടി . എസ് ഐ സായി സേനന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ പോലീസുദ്യോഗസ്ഥരായ സുധീർ , സുധീഷ് കുമാർ എന്നിവരുണ്ടായിരുന്നു. മറ്റൊരു സംഭവത്തിൽ തിരുവല്ല പെരുംതുരുത്തിയിൽ സ്ത്രീകൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തുകയും, സ്ത്രീയെ കടന്നുപിടിക്കുകയും ചെയ്ത പരാതിയിൽ ഒരാളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. പെരുംതുരുത്തി നടുവിലേതറ അരുണി ( 24 ) നെയാണ് തിരുവല്ല എസ്ഐ നിത്യാ സത്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത് . സ്ഥിരമായി ഇത്തരത്തിൽ സ്ത്രീകളെ ശല്യം ചെയ്തിരുന്ന ഇയാൾക്കെതിരെ പരാതികൾ നിലവിലുണ്ട്. പോലീസുദ്യോഗസ്ഥരായ വിഷ്ണുദേവ്, മാത്യു എന്നിവരും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.






























