ചെന്നൈ : സംസ്ഥാനത്ത് ലോകസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 200 കോടി രൂപയുടെ ഹവാല ഇടപാടുകൾ നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയേക്കും. ഇതു സംബന്ധിച്ച നിർണായക തെളിവുകൾ ആദായ നികുതി വകുപ്പിനു ലഭിച്ചിരുന്നു. ഏതാനും ദിവസം മുൻപ് മലേഷ്യയിൽനിന്നെത്തിയ വിനോദ് കുമാർ ജോസഫ് എന്നയാളെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തതോടെയാണു വിവരങ്ങൾ ലഭിച്ചത്. ഏജൻസിയുടെ പരിശോധനയിൽ ദുബായിൽനിന്ന് ഇന്ത്യയിലേക്ക് അനധികൃത പണം കൈമാറുന്നതിനായി ദുബായിൽനിന്നും മലേഷ്യയിൽനിന്നും പ്രവർത്തിക്കുന്ന വൻ ഹവാല ശൃംഖലയിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി.
ഏപ്രിൽ 7ന് തമിഴ്‌നാട് സ്വദേശിയായ വിനോദ് കുമാർ ജോസഫിനെ കസ്റ്റഡിയിലെടുത്ത ആദായ നികുതി വകുപ്പ് മൊബൈൽ ഫോൺ, ഐപാഡ്, ലാപ്‌ടോപ്പ് മുതലായവ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിക്കു വേണ്ടി ദുബായിൽനിന്നു ചെന്നൈയിലേക്ക് ഹവാല വഴി പണം എത്തിക്കാൻ പദ്ധതിയിട്ടിരുന്നതായി ഇയാളുടെ മൊബൈലിലെ വാട്‌സാപ് ചാറ്റിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 200 കോടി രൂപ ദുബായിൽനിന്നു കൈമാറാൻ ഉദ്ദേശിച്ചിരുന്നതായി ആദായ നികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിനായകവേലൻ എന്നയാളുടെ പേരും കണ്ടെത്തിയിട്ടുണ്ട്. ഹവാല ഇടപാടുകൾക്ക് വിദേശത്ത് സഹായം ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.





























