പോത്തന്‍കോട്: പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ ലോക്ക്ഡൗണ്‍ സമയത്ത് ഇഫ്ത്താര്‍ വിരുന്ന് നടത്തിയെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരുണ്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ പോലീസ് ഇടപെടലുകളില്‍ വൈരാഗ്യമുള്ള ചിലരാണ് വാര്‍ത്തയ്ക്ക് പിന്നില്‍. യാതൊരു വിരുന്നും ഇന്നലെ സ്റ്റേഷനില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് സ്റ്റേഷനില്‍ ഇഫ്ത്താര്‍ വിരുന്ന് നടന്നെന്നും ഭക്ഷണം എത്തിച്ചത് കഞ്ചാവ് കേസ് പ്രതിയാണെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്, രണ്ടും തെറ്റാണ്. ഇന്നലെ ഞായറാഴ്‌ച്ച ആയിരുന്നതിനാലും ലോക്ക്ഡൗണ്‍ ആയിരുന്നതിനാലും ഹോട്ടലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ കാശ് പങ്കിട്ടെടുത്ത് ആഹാരം നേരത്തെ ഓര്‍ഡര്‍ ചെയ്തിരുന്നു.
കഴക്കൂട്ടത്ത് നൈറ്റ് തട്ടുകട നടത്തുന്ന നജീബിനോടാണ് ആഹാരം പറഞ്ഞിരുന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ അയാളുടെ കട ഇല്ലാത്തതിനാല്‍ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ വെച്ച് പാചകം ചെയ്താണ് പതിനഞ്ചോളം പോലീസുകാര്‍ക്കുള്ള ആഹാരം എത്തിച്ചത്. നോമ്പ് മുറിക്കുന്ന സമയത്ത് നടത്തുന്ന വിരുന്നിനെയാണല്ലോ ഇഫ്ത്താര്‍ വിരുന്നെന്ന് വിളിക്കുന്നത്. ഉച്ചയ്ക്ക് കഴിക്കുന്നത് എങ്ങനെയാണ് ഇഫ്ത്താര്‍ വിരുന്നാകുകയെന്നും സിഐ ചോദിക്കുന്നു.
താന്‍ ഇന്നലെ ഉച്ചയ്ക്ക് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല. സ്റ്റേഷന്‍ ഹൗസ് ഓഫീസറായ തന്റെ അസാന്നിദ്ധ്യത്തില്‍ സ്റ്റേഷനില്‍ ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഞായറാഴ്‌ച്ച ആയതിനാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുകാര്‍ക്കുമുള്ള ഭക്ഷണം ഒരുമിച്ച് ഓര്‍ഡര്‍ ചെയ്യുകയാണ് ചെയ്തത്. എന്നാല്‍ ഡ്യൂട്ടിയില്‍ ഒഴിവ് കിട്ടുന്ന മുറയ്ക്ക് ഓരോരുത്തരായി വന്ന് കഴിക്കുകയാണ് ഉണ്ടായത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകപോലും ഉണ്ടായിട്ടില്ലെന്നും സിഐ പറഞ്ഞു.
ഭക്ഷണം കൊണ്ടുവന്ന നജീബ് ക്രിമിനല്‍ കേസ് പ്രതിയാണെന്ന് വാര്‍ത്തയില്‍ പറയുന്നതും ശരിയല്ല. പോത്തന്‍കോടോ സമീപ സ്റ്റേഷനുകളിലോ നജീബിന്റെ പേരില്‍ ഒരു കേസ് പോലുമില്ല. ഞായറാഴ്‌ച്ച ഭക്ഷണം തയ്യാറാക്കി എത്തിച്ചുതരാമെന്ന് അയാള്‍ ഇങ്ങോട്ടുവന്ന് അറിയിക്കുകയായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പോലീസുകാര്‍ പിരിവിട്ട് കാശ് നല്‍കിയതെന്നും സിഐ പറയുന്നു.