തിരുവനന്തപുരം : പോത്തന്‍കോട് കല്ലൂരിലെ ബന്ധുവീടിനുള്ളിലിട്ട് ചെമ്പകമംഗലം പുന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയിലെ സുധീഷിനെ (32) പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ഇനി മുഖ്യപ്രതികളടക്കം പിടിയിലാകാനുണ്ട്. അരുണ്‍, സച്ചിന്‍, സൂരജ്, ജിഷ്ണു, ഷിബിന്‍, ശ്രീനാഥ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.
കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വിഷ്ണു, അരുണ്‍, സച്ചിന്‍ എന്നിവരാണ് പിടിയിലായത്. വെട്ടിയെടുത്ത കാലുമായി ബൈക്കില്‍ പോയ മൂന്നു പേരില്‍ ഒരാളാണ് അരുണ്‍. മൂന്ന് പേരെ റിമാന്‍ഡ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഒളിവിലാണ്. സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയെ പടക്കം എറിഞ്ഞതിലെ പകയും കാരണമായെന്നു പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സുധീഷ് ഈ മാസം ആറിന് ഊരുപൊയ്ക മങ്കാട്ടുമൂലയില്‍ വച്ചാണ്, സുധീഷ് ഉണ്ണിയുടെ അമ്മയെ പടക്കം എറിഞ്ഞത്.
പ്രദേശവാസികളായ വിഷ്ണു, അഖില്‍ എന്നിവരെ വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഈ കേസില്‍ സുധീഷിന്റെ സഹോദരനടക്കമുള്ള മറ്റു പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഒളിവില്‍ കഴിയുമ്പോഴാണ് എതിരാളികളുടെ വെട്ടേറ്റ് സുധീഷ് കൊല്ലപ്പെട്ടത്. പോത്തന്‍കോട് കൊലപാതകക്കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷും മൂന്നാം പ്രതി ശ്യാമുമാണ്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യയുടെ സഹോദരനാണ് ശ്യാം. മങ്കാട്ടുമൂലയിലെ സംഘര്‍ഷ ദിവസം ശ്യാമിനെ സുധീഷ് മര്‍ദ്ദിച്ചിരുന്നതായി പോലീസ് പറയുന്നു. മങ്കാട്ടുമൂലയിലെ അക്രമത്തിനു പ്രതികാരം ചെയ്യാനാണ് ഗുണ്ടാസംഘം പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിളയിലെത്തിയത്. പാണന്‍വിളയില്‍ ബന്ധു സജീവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് സുധീഷ് കൊല്ലപ്പെടുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് 12 പേര്‍ അടങ്ങുന്ന സംഘം സുധീഷ് ഒളിവില്‍ കഴിഞ്ഞ വീട് മനസിലാക്കി ആയുധവുമായി എത്തിയത്. സുധീഷിനുനേരെ ആദ്യം പടക്കം എറിഞ്ഞു. ബന്ധുവായ സജീവിന്റെ വീട്ടിലേക്ക് ഓടികയറിയ സുധീഷിനെ വീട്ടിനുള്ളില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വെട്ടിയെടുത്ത കാല്‍പാദം റോഡരികില്‍ ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ സ്ഥലം വിട്ടത്.