തെങ്ങമം : പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രത്തിനു മുൻപിൽ അപകടകരമായനിലയിൽ കുഴികൾ. തോട്ടുവ കുടുവങ്കലിൽ പ്രവർത്തിക്കുന്ന ഉപകേന്ദ്രകവാടത്തിന് ഇരുവശത്തുമാണ് രണ്ട് വലിയ കുഴികളുള്ളത്. മാസങ്ങൾക്കുമുൻപ് ഓട നിർമാണത്തിനുവേണ്ടി എടുത്ത കുഴികളാണിത്. എന്നാൽ പിന്നീട് ഓടനിർമാണം നടന്നില്ല. ഇപ്പോൾ കുഴിക്കുചുറ്റും കാട് വളർന്ന് കുഴി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ്.
കുഴിയുണ്ടെന്ന കാര്യം മനസ്സിലാകാതെ ഉപകേന്ദ്രത്തിൽ എത്തുന്നവർ കുഴിയിൽ വീഴാൻ സാധ്യതയുണ്ട്. കുഴികാരണം കേന്ദ്രത്തിലേക്ക് കയറാൻ ചെറിയ വഴിമാത്രമാണുള്ളത്. സബ് സെന്ററിന് മുൻപിൽകൂടി പോകുന്ന റോഡ് പുനരുദ്ധാരണത്തിനും ഓടനിർമാണത്തിനുമായി 15 ലക്ഷം രൂപയാണ് ജില്ലപഞ്ചായത്ത് അനുവദിച്ചത്. 110 മീറ്റർ ഓടയെടുക്കുന്നതിനായിരുന്നു എസ്റ്റിമേറ്റ്. എന്നാൽ ഈ അളവിൽ കുഴി എടുത്താൽ വെള്ളം ഒഴുകിപ്പോകില്ല. 130 മീറ്റർ എങ്കിലും വേണമെന്നതിനാൽ എസ്റ്റിമേറ്റ് മാറ്റിത്തരണമെന്ന് കാണിച്ച് ജില്ലാ പഞ്ചായത്തിൽ നൽകിയിരിക്കുകയാണെന്ന് കരാറുകാരൻ പറയുന്നു.





























