പൂനെ : ഭർത്താവ് ലൈംഗിക ബന്ധത്തിന് തയ്യാറാവുന്നില്ലെന്നും ലൈംഗികപരമായ ശേഷിയില്ലെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് ഹർജിയുമായി യുവതി. തെളിവുകളില്ലാതെ ആരോപണം ഉയർത്തിയതിന് രൂക്ഷമായി ശാസിച്ച് ഹർജി തള്ളി കുടുംബ കോടതി. 1955ലെ ഹിന്ദു മാര്യേജ് ആക്ടിലെ 9ാം വകുപ്പ് അനുസരിച്ച് ദാമ്പത്യപരമായ അവകാശങ്ങൾ പുനസ്ഥാപിച്ച് നൽകണമെന്ന ഭർത്താവിന്റെ ഹർജി കോടതി അംഗീകരിച്ചു. ഉടൻ തന്നെ ഭർത്താവിനൊപ്പം താമസിക്കണമെന്നാണ് കോടതി യുവതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. രണ്ട് മാസത്തിനുള്ളിൽ ഭർത്താവിനൊപ്പം താമസിക്കണമെന്നും കോടതി ഉത്തരവിൽ വിശദമാക്കി.
ഒരുമിച്ച് താമസിക്കുന്നത് തടയാൻ യുവതി നിരത്തിയ കാരണങ്ങൾക്ക് തെളിവില്ലെന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. 2020ലാണ് ഇവർ വിവാഹിതരായത്. പൂനെയിൽ സോഫ്റ്റ്വെയർ എൻജിയർമാരാണ് ഇരുവരും. തെളിയിക്കാത്ത ആരോപണങ്ങൾ കാരണം വിവാഹ ബന്ധം റദ്ദാക്കാനാവില്ല. ഭാര്യയുടെ ആരോപണങ്ങൾ അടിസ്ഥാനമുണ്ടെന്ന് തെളിയിക്കാൻ സാധിക്കാത്ത നിലയിൽ ഭർത്താവിന്റെ ഹർജി അനുവദിക്കുന്നുവെന്നാണ് കോടതി വിശദമാക്കിയത്. പൂനെ കുടുംബ കോടതി ജഡ്ജ് ഗണേഷ് ഘുലേയുടേതാണ് ഉത്തരവ്. ഒരുമിച്ച് താമസിക്കാതിരിക്കാനുള്ള കാരണമായി യുവതിയുടെ ആരോപണം കണക്കിലെടുക്കാനാവില്ല. തെളിയിക്കാൻ സാധിക്കാത്തിടത്തോളം കാലം ആരോപണം അംഗീകരിക്കാനാവില്ല. ഭർത്താവിനൊപ്പമുള്ള ജീവിതം അപകടം പിടിച്ചതാണെന്നും അസഹ്യമാണെന്നും തെളിയിക്കാൻ യുവതിക്ക് സാധിച്ചില്ലെന്നും കോടതി ഉത്തരവിൽ വിശദമാക്കി.





























