റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ അർഹതപ്പെട്ടവർക്ക് പട്ടയം അടിയന്തരമായി ലഭ്യമാക്കുന്നതിന് സ്പെഷ്യൽ റവന്യൂ ടീമിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ പ്രമോദ് നാരായൺ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. വനഭൂമി ക്രമവത്ക്കരിച്ചു നൽകുന്നതിനുള്ള നടപടികൾ കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിൽ സമർപ്പിച്ചിട്ട് 1 വർഷത്തോളമായി ഇതിന്റെ നടപടികൾ വേഗത്തിലാക്കാൻ സമ്മർദം ചെലുത്തണം. നിയോജക മണ്ഡത്തിൽ പട്ടയ പ്രശ്നങ്ങൾ സങ്കീർണ്ണമാണ്.
ആയിരക്കണക്കിന് കൈവശ കർഷകർക്കാണ് ഇവിടെ പട്ടയം ലഭിക്കാനുള്ളത്. വിവിധ കാരണങ്ങളാലാണ് ഇവരുടെ പട്ടയം വൈകുന്നത്. വനം -റവന്യൂ വകുപ്പുകൾ ചേർന്ന് പരിഹരിക്കേണ്ടത് , ട്രൈബൽ വകുപ്പ് ഇടപെടേണ്ടതായത് എന്നിങ്ങനെ വിവിധ ഇടപെടലുകൾ നടത്തി പരിഹരിക്കപ്പെടേണ്ട പട്ടയങ്ങളാണ് മിക്കവയും. വകുപ്പുകളുടെ സംയുക്ത നടപടി ആവശ്യമായിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ 6362 കുടുംബങ്ങൾക്ക് 1970 ഹെക്ടർ സ്ഥലത്തിന് പട്ടയം നൽകുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി നൽകിയിരിക്കുകയാണ്.
വനഭൂമി ക്രമവത്ക്കരിച്ച് നൽകുന്നതിനുള്ള നടപടികൾക്കായി ഇത് സമർപ്പിച്ചിട്ട് ഒരു വർഷത്തോളമായി. കർഷകർക്ക് പട്ടയം ലഭിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. 1971 നു മുമ്പ് ഇവിടങ്ങളിൽ താമസിച്ച് കൃഷി ആരംഭിച്ചവരാണ്. ആദിവാസികൾക്ക് നൽകിയ ഭൂമിക്കും പട്ടയം ലഭിക്കാനായിട്ട് ഉണ്ട്. ഇവരെല്ലാം ഈ കൃഷി സ്ഥലങ്ങളിൽ തലമുറകളായി കഴിഞ്ഞുപോരുന്നു. ഇവർക്ക് ഇവിടങ്ങളിൽ നട്ടു വളർത്തിയ മരങ്ങൾ മുറിക്കാനോ വസ്തു ഈടു വെച്ച് വായ്പ എടുക്കാനോ പറ്റാത്ത അവസ്ഥയാണ്.