ബംഗ്ലുരു : ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി ദേശീയ അന്വേഷണ ഏജൻസി. ഒളിവിൽ പോയ നാല് പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസാണ് പുറത്തിറക്കിയത്. കൂടാതെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. തുഫൈൽ, മുഹമ്മദ് മുസ്തഫ, ഉമർ ഫാറൂഖ്, അബു ബുക്കർ സിദ്ദിഖ് എന്നിവരെയാണ് എൻഐഎ തേടുന്നത്.
തുഫൈൽ മടിക്കേരി സ്വദേശിയും മറ്റ് മൂന്ന് പേർ ദക്ഷിണ കന്നഡ സ്വദേശിയുമാണ്. ഒളിവിൽ കഴിയുന്ന നാല് പ്രതികളേയും പിടികൂടാൻ സഹായിക്കുന്നവർക്ക് 14 ലക്ഷം രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികൾക്കെല്ലാം നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളതായാണ് വിവരം. 2022 ജൂലൈയിലാണ് കർണ്ണാടകയിലെ ദക്ഷിണ കന്നഡിയിൽ യുവമോർച്ച പ്രവർത്തകൻ വെട്ടേറ്റ് മരിക്കുന്നത്. ബൈക്കിലെത്തിയ അജ്ഞാതർ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് വർഗ്ഗീയ സംഘർഷം തടയാൻ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാര ഗ്രാമത്തിൽ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു.





























