നിലയ്ക്കൽ : മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമലക്ഷേത്രനട തുറക്കാൻ ദിവസങ്ങൾ മാത്രം നിലനില്‍ക്കെ ഒരുക്കങ്ങൾ ഇനിയും തീരാതെ നിലയ്ക്കല്‍. പമ്പയിൽ ചേർന്ന അവലോകനയോഗത്തിലെ തീരുമാനപ്രകാരം 10-ന് എല്ലാ ജോലികളും തീർക്കുമെന്ന് തീരുമാനിച്ചതാണെങ്കിലും ജോലികൾ ഇപ്പോഴും നടക്കുന്നതേയുള്ളൂ.
പതിനായിരക്കണക്കിന് തീർഥാടകർ എത്തുന്ന ബേസ് ക്യാമ്പിൽ തീർഥാടകർക്കുള്ള അടിസ്ഥാനസൗകര്യം പോലും ഒരുക്കാൻ ബോർഡിനോ സർക്കാരിനോ ആയിട്ടില്ല. ആകെയുള്ള 963 ശൗചാലയങ്ങളിൽ 123 എണ്ണം മാത്രമാണ് ലേലം പോയിട്ടുള്ളത്. ലേലം പോകാത്തതിൽ 20 എണ്ണം വീതമുള്ള ആറ് കണ്ടെയ്നർ ശൗചാലയങ്ങളും ഉൾപ്പെടും.
ശൗചാലയത്തിന്‍റെ കരാറെടുക്കുന്ന ആൾ നടത്തിപ്പും പരിപാലനവും ചെയ്യേണ്ടതുണ്ട്. ഇപ്പോൾ തന്നെ മിക്ക ശൗചാലയങ്ങളുടെയും വാതിലുകൾക്ക് കുറ്റിയില്ല. ചിലതിൽ ക്ലോസറ്റുകളും പൈപ്പുകളും പൊട്ടിയിട്ടുമുണ്ട്. തീർഥാടനം ആരംഭിക്കുന്നതിന് മുന്നേ ലേലം പോയെങ്കിൽ മാത്രമേ ഇതെല്ലാം നന്നാക്കാൻ സാധിക്കൂ. പണം കൊടുത്ത് ഉപയോഗിക്കേണ്ട ശൗചാലയങ്ങളാണെല്ലാം. വിരിഷെഡിനടുത്തുള്ള ബയോടൊയ്‍ലറ്റുകളും ലേലം പോകാനുണ്ട്. ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും കാര്യത്തിലും ഇതേ അനശ്ചിതത്വമുണ്ട്.
താഴ്ന്നുകിടക്കുന്ന ബസ്‍സ്റ്റാൻഡ് മണ്ണിട്ട് ഉയർത്തി ടൈൽസ് പാകുമെന്ന് പറഞ്ഞ ജോലികൾ ഇതുവരെ തുടങ്ങിയിട്ടില്ല. നിലവിൽ മൂന്ന് ലോഡ് മണ്ണ് ഈച്ച ഭാഗത്ത് കൂട്ടിയിട്ടിട്ടുണ്ട്. കുണ്ടും കുഴിയും നിറഞ്ഞും മെറ്റൽ ഇളകിയും വല്ലാത്ത അവസ്ഥയിലാണ് സ്റ്റാൻഡ്. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള പ്രധാന രണ്ട് വഴികളും ടാർ ചെയ്‍തെങ്കിലും ബസ്‍സ്റ്റാൻഡ് പരിസരത്തെ പണികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. ജെ.സി.ബി. ഉപയോഗിച്ച് റോഡ് മാന്തിയശേഷം മെറ്റലിട്ട് ടാർ ചെയ്യുകയാണിവിടെല്ലാം. അതേസമയം നിലയ്ക്കലിലെ ടാറിങ് ജോലികൾ തട്ടിക്കൂട്ട് പരിപാടിയാണെന്നാണ് വിവിധ സംഘടനകളുടെ ആരോപണം.































