റാന്നി: ഒളികല്ലിൽ കടുവയുടെ സാന്നിധ്യം വനം വകുപ്പിന്റെ ക്യാമ്പ് ഓഫീസ് ആരംഭിക്കാൻ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വനം വകുപ്പിന് നിർദ്ദേശം നൽകി. ഒളികല്ല് മേഖലയിൽ കഴിഞ്ഞ ദിവസവും കടുവയുടെ സാന്നിധ്യം ഉണ്ടായതായി പറയപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് ക്യാമ്പ് ഓഫീസ് ആരംഭിക്കുന്നത്. കടുവയെ നിരീക്ഷിക്കുന്നതിനായി കഴിഞ്ഞ ദിവസം വനപാലകർ ഇവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഒളികല്ല് മേഖലയിൽകാട്ടു മൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. സന്ധ്യ കഴിഞ്ഞാൽ ഇവിടത്തുകാർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ആണ്.
നാല് കാട്ടാനകൾ ആണ് ദിവസവും രാത്രി ഈ നാട്ടിൻപുറത്തുകൂടി വിഹരിക്കുന്നത്. കൃഷി അപ്പാടെ നശിപ്പിക്കും. മനുഷ്യജീവനും ഇവ ഭീഷണിയാണ്. കഴിഞ്ഞദിവസം രാത്രിയാണ് വരമ്പത്ത് സൂസി മോഹൻറെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന പട്ടിയെ കാട്ടു മൃഗം ആക്രമിച്ച് കൊന്നത്. ഇത് പുലിയാണെന്നാണ് നിഗമനം. മലയണ്ണാന്റെയും കുരങ്ങിന്റെയും ശല്യം അതിരൂഷമാണ് തെങ്ങുകളിൽ നിന്നും വെള്ളയ്ക്കാ വരെ ഇവ അടർത്തി കളയും. ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് രാവിലെ റബ്ബർ ടാപ്പ് ചെയ്യാൻ പോലും കഴിയുന്നില്ല. ഇവിടുത്തെ കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് എംഎൽഎ സ്ഥലം സന്ദർശിച്ച തുടർ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയത് കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഈ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് വാട്ടർ അതോറിറ്റി അധികൃതരുടെ അടിയന്തരയോഗവും എംഎൽഎ വിളിച്ചുചേർത്തിട്ടുണ്ട്.





























