തൃശ്ശൂര്‍ : നിക്ഷേപങ്ങൾ പലിശ സഹിതം തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ തൃശൂർ ഏങ്ങണ്ടിയൂര്‍ മലയാളി ക്ഷേമനിധി ലിമിറ്റഡിന്റെ ചെയർമാൻ, മാനേജിങ്ങ് ഡയറക്ടർ എന്നിവർ നഷ്ടപരിഹാരം നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി കാതോട്ട് വീട്ടിൽ കെ.ആർ.ഉത്തമൻ ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. ഉത്തമൻ 150000 രൂപ, 100000 രൂപ, 300000 രൂപ, 200000 രൂപ എന്നിങ്ങനെയാണ് നിക്ഷേപിച്ചതു്. നിക്ഷേപ സംഖ്യകൾ കാലാവധിയായപ്പോൾ 224000 രൂപ, 112000 രൂപ, 336000 രൂപ, 224000 രൂപ എന്നിങ്ങനെ പുതുക്കി നൽകുകയായിരുന്നു. എന്നാൽ തുടർന്ന് നിക്ഷേപ സംഖ്യകൾക്ക് പലിശ നൽകിയില്ല. നിക്ഷേപങ്ങള്‍ തിരിച്ചുനൽകുകയും ചെയ്തില്ല. ഇതിനെ തുടർന്നാണ് ഉത്തമൻ ഹർജി ഫയൽ ചെയ്തത്.
നിക്ഷേപ സംഖ്യകൾ പലിശ സഹിതം നൽകാതിരുന്ന എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടും ആണെന്ന് കോടതി വിലയിരുത്തി. ഹർജിക്കാരന് സാമ്പത്തികമായും മാനസികമായും നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ആയത് പരിഹരിക്കേണ്ട ബാധ്യത എതിർ കക്ഷികൾക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, നിക്ഷേപങ്ങൾ പ്രകാരം 896000 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 25000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.





























