ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയിലെ ജനങ്ങളോടും പ്രസിഡന്റ് മുഹമ്മദ് മുയിസു ഔദ്യോഗികമായി മാപ്പ് പറയണമെന്ന ആവശ്യവുമായി മാലദ്വീപിലെ പ്രതിപക്ഷ നേതാക്കൾ രംഗത്ത് എന്ന് റിപ്പോർട്ടുകൾ. ഏതൊരു രാജ്യത്തെക്കുറിച്ചും പ്രത്യേകിച്ച് അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെ മോശമായി ബാധിക്കുന്ന രീതിയിൽ സംസാരിക്കരുതെന്നും മാലദ്വീപ് ജംഹൂറി പാർട്ടി നേതാവ് ഖാസിം ഇബ്രാഹിം ആവശ്യപ്പെട്ടു. ” സ്വന്തം രാജ്യത്തോട് ഓരോ വ്യക്തികൾക്കും ബാധ്യതയുണ്ട്. അത് പരിഗണിച്ചുകൊണ്ടായിരിക്കണം നമ്മുടെ ഓരോ പ്രവർത്തിയും.
മുൻ പ്രസിഡന്റ് ഇബ്രാഹിം സോലി ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കൊണ്ട് പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിയാണ്. ചൈനയിലേക്കുള്ള യാത്രയ്‌ക്ക് ശേഷം മുഹമ്മദ് മുയിസു നടത്തിയ പരാമർശങ്ങളിന്മേൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയിലെ സർക്കാരിനോടും ്മാപ്പ് പറയണം. ഇന്ത്യാ ഔട്ട് പ്രചാരണം ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ഇബ്രാഹിം സോലി ചൂണ്ടിക്കാണിച്ചതാണ്. ഇൗ പ്രസ്താവന അടങ്ങിയ ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചതോടെ ഇത്തരത്തിലുള്ള പ്രചാരണ ബാനറുകൾ നീക്കം ചെയ്യാനുള്ള ഭരണഘടനാപരമായ പരിരക്ഷ ഉണ്ടാവുകയും ചെയ്തു. ഇന്ത്യയോട് ഇടയാൻ ശ്രമിക്കുന്നത് രാജ്യത്തിന് നഷ്ടം മാത്രമേ ഉണ്ടാക്കുകയുള്ളു. ഇനിയും ഇത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നും” ഖാസിം ഇബ്രാഹിം പറയുന്നു.





























