കോഴിക്കോട് : സംസ്ഥാന ബിജെപിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പടയൊരുക്കം. സംഘടനയെക്കുറിച്ച് ബോധ്യമുള്ള നേതൃപാടവമുള്ള നേതാക്കളെ വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ നേരെത്തെ തന്നെ ആരംഭിക്കാനാണ് നീക്കം. ഇതിനായി സ്ഥാന ബിജെപിയില്‍ നേതൃത്വ ക്ലാസും പരീക്ഷയും നടത്തും. പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് ആണ് ക്ലാസും പരീക്ഷയും നടത്തുന്നത്. മണ്ഡല അടിസ്ഥാനത്തിലായിരിക്കും ക്ലാസും പരീക്ഷയും നടത്തുക. ബൂത്ത് അടിസ്ഥാനത്തിലുള്ള നേതാക്കള്‍ മുതല്‍ ക്ലാസില്‍ നിർബന്ധമായും പങ്കെടുത്തിരിക്കണം. മാത്രമല്ല പരീക്ഷ നിർബന്ധമായി പാസാക്കുകയും വേണം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ക്ലാസും പരീക്ഷയും സംഘടിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ‘പ്രശിക്ഷണ്‍ ശിബി’രം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സംഘടനാപരമായ ക്ലാസുകളും ആശയപരമായ ക്ലാസുകളും സംഘടിപ്പിക്കും. ഇതിന് പുറമേ ഡിജിറ്റല്‍ സാക്ഷരത ഉറപ്പിക്കുന്നതിനുള്ള ക്ലാസുകളുമുണ്ടാകും. നേതാക്കന്മാര്‍ക്ക് എല്ലാവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉണ്ടായിരിക്കണം എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.
മാത്രമല്ല പാർട്ടിയുടെ ആപ്പിനെ കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കും. ആപ്പില്‍ കാര്യങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ എല്ലാവരെയും പഠിപ്പിച്ച് കൊടുക്കും. പഠിച്ച കാര്യങ്ങളെല്ലാം സ്വായത്തമാക്കിയോ എന്നറിയാനാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയിൽ എല്ലാവരും പാസായിരിക്കണം എന്ന നിർബന്ധവുമുണ്ട്. 280 മണ്ഡലങ്ങളിലും പരീക്ഷ നടത്താനാണ് തീരുമാനം.






























