കൊച്ചി : സംസ്ഥാനത്തെ പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ ശമ്പളനിഷേധത്തിന് എതിരായ റിട്ട് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജൂലൈ 22 ന് മുന്‍പ് സ്ഥാപനങ്ങളുടെ പ്രതിനിധികളെയും യൂണിയന്‍ പ്രതിനിധികളെയും വിളിച്ചുചേര്‍ത്തു തീരുമാനം ഉണ്ടാക്കാന്‍ ജസ്റ്റിസ് അമിത് റാവല്‍ നിര്‍ദേശിച്ചു. .ഇത്തരത്തില്‍ എടുക്കുന്ന തീരുമാനം രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു .
പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി സോഹന്‍ കോടതിയെ അറിയിച്ചു . ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പടെ നടത്തിയ ശമ്പളം വെട്ടികുറയ്ക്കലും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ എസ് .സുഭാഷാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
നേരത്തെ യൂണിയന്‍കൂടി മുന്‍കൈയെടുത്തു ലോക്ക്ഡൌണ്‍ കാലയളവില്‍ 53 കോടി രൂപ മാധ്യമങ്ങള്‍ക്ക് പരസ്യകുടിശ്ശികയിനത്തില്‍ കൈമാറിയിരുന്നു. ഈ തുക ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികയിനത്തില്‍ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചെങ്കിലും ഭൂരിഭാഗം മാനേജുമെന്റുകളും ഇതിനു തയ്യാറായില്ല . തുടര്‍ന്നാണ് യൂണിയന്‍ കോടതിയെ സമീപിച്ചത്.
യൂണിയന് വേണ്ടി അഡ്വ തമ്പാന്‍ തോമസ് ഹാജരായി. ശമ്പളം നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുറമെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലേബര്‍ കമ്മീഷണര്‍, പിആര്‍ ഡി ഡയറക്ടര്‍, ഡയറക്ടര്‍ ഓഫ് പ്രസ് തുടങ്ങിയവരെ പ്രതി ചേര്‍ത്താണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.