കോന്നി : റബറിന്റെ താങ്ങുവില 200 രൂപയാക്കുന്നതിനാണ് ഏറ്റവും മുന്‍ഗണന നല്‍കുകയെന്ന് പത്തനംതിട്ട പാര്‍ലമെന്‌റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക്. ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. റബ്ബറിന് 200 രൂപയെങ്കിലും വില കിട്ടുന്ന രീതിയില്‍ അതിന്റെ റിപ്ലാന്റിങ് സബ്സിഡി ഉയര്‍ത്തുന്നതിനായി മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പരിപാടി ആവിഷ്‌കരിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. കോന്നിയില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തോമസ് ഐസക്. റബറിന്റെ മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങള്‍ക്കായി പത്തനംതിട്ടയില്‍ ഫാക്ടറി ആരംഭിക്കുന്നതിനുള്ള സാധ്യത തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആസിയാന്‍ കരാര്‍ വന്നപ്പോള്‍ ഇടതുപക്ഷവും കെ.എം. മാണിയും മുന്നറിയിപ്പ് നല്‍കിയതാണ്. കോണ്‍ഗ്രസ് ആസിയാന്‍ കരാറിന്റെ വലിയ വക്താക്കളായിരുന്നു. എന്നാല്‍ ഇടതുപക്ഷം മുന്നറിയിപ്പ് നല്‍കിയത് പോലെ തന്നെ സംഭവിച്ചു. ഇന്ത്യയില്‍ നിന്നും സോഫ്‌റ്റ് വെയര്‍ കയറ്റുമതി ഗണ്യമായി കൂടി. ഇതിലൂടെ രാജ്യത്തിന് നേട്ടമുണ്ടാക്കാനായി. ഇതിന്റെ ചെറിയ പങ്ക് കോട്ടമുണ്ടായവര്‍ക്കും നല്‍കണം അതാണ് ന്യായം. കോട്ടം മുഴുവന്‍ കേരളം സഹിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും തോമസ് ഐസക് പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായി തന്നെ ഇടപെടും. ശക്തമായ സമരം നടത്തും. കര്‍ഷക സമരം മാതൃകയില്‍ മലയോര മേഖലയാകെ സ്തംഭിക്കുന്ന രീതിയില്‍ ശക്തമായ സമരത്തിലേക്കും പോകേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവും ശരിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ സ്തംഭിപ്പിക്കും. കര്‍ഷകരുടെ പ്രശ്‌നം നാടിന്റെ പ്രശ്‌നമാക്കി മാറ്റണം. ഇതിലൂടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക തന്നെ ചെയ്യുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
കോന്നി കുട്ടീസ് റസിഡന്‍സി, അരുവാപ്പുലം ഫാക്റ്ററി പടി എന്നിവിടങ്ങളിൽ നടന്ന മുഖാമുഖം പരിപാടിയില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപുകുമാർ, കൂടൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാര്‍, ഏരിയ സെക്രട്ടറി ശ്യാംലാല്‍ എന്നിവര്‍ പങ്കെടുത്തു. കോന്നിയിൽ നിരവധി എൽ ഡി എഫ് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോയും നടന്നു.
































