തിരുവനന്തപുരം : ചില ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ് കമ്പനികൾ നടത്തുന്ന അന്യായ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) കേന്ദ്ര സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നിവേദനം നൽകിയെന്നും ദേശീയ സെക്രട്ടറി എസ്. എസ്. മനോജ് അറിയിച്ചു. ഇത്തരം പ്രവൃത്തികൾ ഇന്ത്യയുടെ റീട്ടെയിൽ വ്യാപാര വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് സി.എ.ഐ.ടിയുടെ ദേശീയ പ്രസിഡന്റ് ബി.സി. ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറലും ലോക്‌സഭാംഗവുമായ പ്രവീൺ ഖണ്ഡേൽവാൽ, ദേശീയ സെക്രട്ടറി എസ്.എസ്. മനോജ്, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം പി. വെങ്കിടരാമ അയ്യർ എന്നിവർ പറഞ്ഞു.
ചില വിദേശ നിക്ഷേപം ലഭിച്ച ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ സ്വീകരിക്കുന്ന അനിയന്ത്രിതവും അന്യായവുമായ രീതികളെക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ട്. ഇന്ത്യയിലെ 9 കോടിയിലധികം വ്യാപാരികൾ രാജ്യത്തിന്റെ വിതരണ ശൃംഖലയുടെയും തൊഴിൽ മേഖലയുടെയും അടിത്തറയാണ്. പ്രെഡറ്ററി പ്രൈസിംഗ് ഡീപ് ഡിസ്കൗണ്ടിംഗ്, ഡാർക്ക് പാറ്റേണുകൾ, മാർക്കറ്റ്പ്ലേസ് എന്ന പേരിൽ ഇൻവെന്ററി നിയന്ത്രണം, ചില തിരഞ്ഞെടുക്കപ്പെട്ട വിൽപ്പനക്കാർക്ക് മാത്രം മുൻഗണന നൽകൽ, ഡാർക്ക് സ്റ്റോറുകളുടെ വേഗത്തിലുള്ള വ്യാപനം തുടങ്ങിയ രീതികൾ മത്സര വിരുദ്ധമായതും ചെറുകിട-ഇടത്തരം വ്യാപാരികളുടെ നിലനിൽപ്പിന് ഭീഷണിയുമാണെന്ന് അവർ പറഞ്ഞു.
ഇത്തരത്തിലുള്ള കമ്പനികൾ ഇന്ത്യയുടെ സാമ്പത്തിക സ്വയംഭരണത്തെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കാനാവില്ല. ഓഫ്‌ലൈൻ, ഓൺലൈൻ വ്യാപാരങ്ങൾക്കിടയിൽ സമതലത്തിലുള്ള മത്സരാവകാശം ഉറപ്പാക്കേണ്ടത് സമതുലിതവും സ്ഥിരതയുള്ളതുമായ സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമാണെന്നും അവർ പറഞ്ഞു. ദേശീയ ഇ-കൊമേഴ്സ് നയത്തെ ഉടൻ അന്തിമമാക്കി നടപ്പാക്കുകയും കർശനമായ നിയമവ്യവസ്ഥകളും സംവിധാനങ്ങളും കൊണ്ടുവന്ന് ഇത്തരം അന്യായ പ്രവർത്തനങ്ങളെ നിയന്ത്രിക്കണമെന്നും ആഭ്യന്തര വ്യാപാരത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നയരൂപീകരണത്തിൽ വ്യാപാര സമൂഹത്തിന്റെ ഔദ്യോഗിക പ്രതിനിധാനം ഉറപ്പാക്കിക്കൊണ്ട് ദേശീയ റീട്ടെയിൽ വികസന കൗൺസിൽ സ്ഥാപിക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വ്യാപാരത്തെ ബാധിക്കുന്ന നയങ്ങൾ രൂപപ്പെടുത്തുമ്പോൾ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും സജീവ പങ്കാളിത്തം നിർണായകമാണ്. അതു വഴി വ്യാപാരികളുടെ ശബ്ദം നയ രൂപീകരണത്തിലേക്ക് ഉൾപ്പെടുത്താൻ സഹായിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.





























